കൊച്ചി: ജെസ്‌ന തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് ജോണ്‍ ജയിംസും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തും ഹൈക്കോടതിയെ സമീപിച്ചു. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജെസ്‌നയെ ആരും വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍, ജെസ്‌നയ്ക്കായുള്ള അന്വേഷണത്തില്‍ കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം തുടരുകയാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. ഇതില്‍ കോടതി അതൃപ്തി അറിയിച്ചു. വ്യക്തമായ സൂചനകളില്ലാതെ കാട്ടിലോ കടലിലോ അന്വേഷിച്ചിട്ടു കാര്യമില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. സിബിഐക്കു നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ജെസ്‌ന മരിയ ജയിംസിനെ കാണാനില്ല എന്ന പരാതിയുമായി കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയുടെ പിതാവ് ജയിംസ് പോലീസിനെ സമീപിച്ചത്. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ജസ്‌നയെ ഇനിയും കണ്ടെത്തിയിട്ടില്ല. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടും ഇത് വരെ ഫലമുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *