നേപ്പാള്‍ വിമാനദുരന്തം: ബ്ലാക്ക്ബോക്‌സ് കണ്ടെത്തി, യാത്രികരെ ആരെയും രക്ഷിക്കാനായില്ലെന്ന് സൈന്യം

കാഠ്മണ്ഡു: നേപ്പാളില്‍ ഞായറാഴ്ച തകര്‍ന്നുവീണ യെതി എയര്‍ലൈന്‍സ് യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനത്താവള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ വിമാനാപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമാകും.

ജീവനക്കാര്‍ ഉള്‍പ്പെടെ 72 പേരുമായി കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖറ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് തയ്യാറെടുക്കവേയാണ് തകര്‍ന്നുവീണത്. യാത്രക്കാരെ ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് നേപ്പാള്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 68 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പൊഖറ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് ദ കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇനിയും കണ്ടെത്താനുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *