ദേഹത്തേക്ക് ചാടി വീണ് കടുവ; വയനാട്ടിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൽപ്പറ്റ: വയനാട്ടിൽ യുവാവ് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പൂതാടി പഞ്ചായത്തിലാണ് കടുവ യുവാവിന് നേരെ പാഞ്ഞടുത്തത്. ബിനുവിന് നേർക്ക് കടവു ചാടിവീണു. അതിനിടെ യുവാവ് സമീപത്തുള്ള ഓടയിൽ വീണത് രക്ഷയായി. വീഴ്ചയിൽ യുവാവിന് പരിക്കേറ്റു.

വാളാഞ്ചേരി മോസ്കോ കുന്നിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എന്നാൽ ഇന്നാണ് അധികൃതര്‍ വിവരമറിയുന്നത്. ആദിവാസി സമരഭൂമിയില്‍ താമസിക്കുന്ന ബിനു (20) ആണ് രക്ഷപ്പെട്ടത്. ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം.

വീടിന് കുറച്ച് അകലെയായി ഓട്ടോയില്‍ വന്നിറങ്ങിയ യുവാവ് വാഹനത്തില്‍ തന്റ് ബാ​ഗ് മറന്നു വച്ചിരുന്നു. ഇക്കാര്യം ഓട്ടോക്കാരനോട് ഫോണില്‍ അറിയിച്ച് ബാഗ് എടുത്ത് തിരികെ വരുന്നതിനിടെയാണ് ആക്രമണം. ബിനുവിന് മുകളിലേക്ക് കടുവ ചാടിയെങ്കിലും ഇയാള്‍ സമീപത്തെ ഓടയില്‍ വീണു പോയതിനാല്‍ കടുവക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ബിനു പറയുന്നു. അതിനിടെ സമീപത്തെ മരത്തില്‍ വലിഞ്ഞ് കയറിയതിനാലാണ് രക്ഷപ്പെട്ടതെന്നും സ്ഥലത്തെത്തിയ അധികൃതരോട് വിവരിച്ചു.

വ്യാഴാഴ്ച രാവിലെ വനപാലകടക്കമുള്ളവർ എത്തി ബിനുവിനെ കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വീണതിനെ തുടര്‍ന്ന് ബിനുവിന്റെ കൈക്ക് ചെറിയ മുറിവ് പറ്റി. ഒരു മാസമായി കടുവ നിരന്തരം പ്രദേശത്ത് എത്തുന്നതായി റിപ്പോർട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കൊളേരിയില്‍ ബൈക്ക് യാത്രികര്‍ കടുവക്ക് മുമ്പിലകപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *