പാലക്കാട്‌: റെയില്‍വേ വികസനത്തില്‍ കേരളത്തോട് കാലങ്ങളായുള്ള അവഗണന തുടരുകയാണെന്ന് മുഖ്യമന്ത്രി. കഞ്ചിക്കോട് റെയില്‍വേ ഫാക്ടറിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഇടത് എം പിമാര്‍ ഡല്‍ഹി റെയില്‍വേ ഭവനുമുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

36 വര്‍ഷത്തെ വാഗ്ദാന ലംഘനത്തിന്റെ ഭാഗമാണ് കഞ്ചിക്കോട് ഫാക്ടറി. മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ കേരളത്തെ കബളിപ്പിക്കുകയായിരുന്നു. ഇടതുപിന്തുണയോടെ യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോഴാണ് സ്ഥിതിക്ക് മാറ്റം വന്നതും കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് അനുമതിയായതും.

എന്നാല്‍, തുടര്‍നടപടികളൊന്നും ഉണ്ടായില്ല. സെയിലിന്റെ ഓഹരി പങ്കാളിത്തത്തോടെയാണ് പിന്നീട് പദ്ധതി പുനരുജ്ജീവിപ്പിച്ചത്. റെയില്‍വേ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് കത്ത് നല്കിയെങ്കിലും അനുകൂല സമീപനം ഉണ്ടായില്ല. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ നിന്ന് പൊതുസ്വകാര്യ മേഖലാ പങ്കാളിത്ത പദ്ധതി എന്ന സ്ഥിതി വന്നു. എന്നിട്ടും കഞ്ചിക്കോടിന്റെ കാര്യത്തില്‍ അനുകൂലനടപടി സ്വീകരിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കോച്ചുകള്‍ കേരളത്തിന് ആവശ്യമുണ്ട്. അക്കാര്യം കേന്ദ്രം അവഗണിക്കുകയാണെന്നും ഹരിയാനയില്‍ കോച്ച് ഫാക്ടറി ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും പിണറായി ആരോപിച്ചു. കേരളം ഭരിക്കുന്നത് ഇടതുസര്‍ക്കാരായതുകൊണ്ടാണ് ബിജെപിയുടെ പ്രതികൂല നിലപാടെന്നും പിണറായി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *