കാട്ടാനയെ കണ്ട് ഭയന്നോടു​മ്പോൾ വീണ് പരിക്കേറ്റ ഗര്‍ഭിണി മരിച്ചു

മൂന്നാർ: കാട്ടാനയെ കണ്ട് ഭയന്നോടു​മ്പോൾ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. ഇടമലക്കുടി ഷെഡുകുടിയില്‍ അസ്‌മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ജനുവരി ആറിനാണ് ഇവരെ ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിയിൽ രക്തസ്ത്രവമുണ്ടായി അബോധാവസ്ഥയിൽ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഈ ദിവസം ഷെഡുകുടി മേഖലയില്‍ 13ഓളം കാട്ടാനകള്‍ ഉണ്ടായിരുന്നതായും ആനകളെ കണ്ട് ഓടിയപ്പോൾ വീണതാണ് കാരണമെന്നും നാട്ടുകാര്‍ അധികൃതരെ അറിയിച്ചു.

വീഴ്ചയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

റോഡ് തകര്‍ന്നത് കാരണം ആംബുലന്‍സ് എത്തിക്കാന്‍ കഴിയാത്തതിനാല്‍ പരിക്കേറ്റ അംബികയെ സ്‌ട്രെച്ചറില്‍ ചുമന്ന് ജീപ്പിൽ എത്തിക്കുകയും തുടർന്ന് ആംബുലന്‍സില്‍ രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അപ്പോഴേക്കും 12 മണിക്കൂര്‍ പിന്നിട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അന്ന് രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളജിൽ എത്തിച്ചു. അംബികക്ക് മൂന്ന് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *