ഡ്രൈവറെ അക്രമിച്ച് കാറും രണ്ടുകോടി രൂപയും കൊള്ളയടിച്ച ആറു മലയാളികൾ പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ ആന്ധ്രാപ്രദേശ് സ്വദേശിയെ ആക്രമിച്ച ശേഷം കാറും രണ്ടുകോടി രൂപയും കൊള്ളയടിച്ച കേസില്‍ മലയാളികളായ ആറുപേർ പിടിയിൽ. ടൈറ്റസ് (33), ജയന്‍ (45), എ. മുജീബ് റഹ്‌മാന്‍ (45) സി. സന്തോഷ് (39), മുജീബ് റഹ്‌മാന്‍ (37), എ. സന്തോഷ് (വിപുല്‍-31) എന്നിവരെ സിത്തോട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇ മാസം 21ന് ദേശീയപാതയില്‍ ഭവാനി ലക്ഷ്മിനഗര്‍ ഭാഗത്തുവെച്ചായിരുന്നു മോഷണം. നെല്ലൂര്‍ സ്വദേശിയായ വികാസ് കാറില്‍ കോയമ്പത്തൂരിലേക്കുവരുമ്പോള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്നുവന്ന സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ച് രണ്ടുകോടിരൂപയും വണ്ടിയുമെടുത്ത് കടന്നുകളഞ്ഞു.

തുടർന്ന്, സമീപത്തെ സിത്തോട് പൊലീസ് സ്റ്റേഷനില്‍ വികാസ് പരാതി നല്‍കി. പൊലീസിന്‍റെ അന്വേഷണത്തില്‍ സിത്തോട് ഭാഗത്ത് ഉപേക്ഷിച്ചനിലയില്‍ കാര്‍ കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.

എന്നാൽ, കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധനക്കിടെ അക്രമിസംഘം പൊലീസിന്‍റെ വലയിലാലുകയായിരുന്നു. വാഹനത്തിൽ നടത്തിയ പരിശോധനയില്‍ മാരകായുധങ്ങളും 20000 രൂപയും കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിൽ ദേശീയപാതയില്‍ നടന്ന കവർച്ചക്ക് പിന്നിൽ തങ്ങളാണെന്ന് ഇവർ സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *