വാഷിങ്ടൺ: അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകം വെടിവെച്ചിട്ടു. അലാസ്കയിൽ 40,000 അടി ഉയരത്തിൽ പറന്ന പേടകത്തെ അമേരിക്കൻ വിമാനങ്ങളായ എഫ് 22 ജെറ്റുകളാണ് തകർത്തത്. പ്രസിഡന്റ് ജോ ബൈഡൻ വെടിവെച്ചിടാൻ അനുമതി നൽകിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച പേടകത്തെ തകർത്തതെന്ന് വൈറ്റ് ഹൗസ് സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
‘ഞങ്ങളുടെ വിമാനങ്ങൾക്കും രാജ്യത്തിനും ഭീഷണിയാണെന്ന് കണ്ടതിനെത്തുടർന്ന് വിവരം ജോ ബൈഡനെ അറിയിക്കുകയായിരുന്നു. ചെറിയതായിരുന്നു പേടകം, ഒരു ചെറുകാറിനോളം വലിപ്പം. എന്നാൽ ഇത് എന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല’, ജോൺ കിർബി പറഞ്ഞു. എന്താണ് ഇത് എന്നത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ യുഎസിന്റെ വ്യോമാതിര്‍ത്തിയില്‍ സംശയാസ്പദമായ വിധത്തില്‍ കാണപ്പെട്ട ചൈനീസ് ചാരബലൂണ്‍ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടിരുന്നു. രഹസ്യങ്ങള്‍ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നായിരുന്നു യു.എസിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ അജ്ഞാതപേടകവും അമേരിക്കയിൽ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബൈഡന്‍ ഭരണകൂടം ചാര ബലൂണിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ഏകദേശം 40,000 അടി ഉയരത്തിലാണ് (12,000 മീറ്റര്‍) മൊണ്ടാനയ്ക്ക് മീതെ ബലൂൺ കണ്ടതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. വ്യോമസേനയുടെ ഒരു മിസൈല്‍ വിങ്ങും മിനിറ്റ്മാന്‍ III ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളും ഉള്ളതിനാല്‍ത്തന്നെ മൊണ്ടാന ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ്.

