നിലവിളി കേട്ട് ഓടിയെത്തിപ്പോൾ കണ്ടത് ; വാതിൽക്കലിൽ ചോരയിൽ കുളിച്ച് കിടക്കുന്ന അധ്യാപികയെ : അരുംകൊലയിൽ ഞെട്ടി നാട്ടുകാർ

ബെംഗളൂരു ശാന്തിനഗറിൽ സ്കൂൾ അധ്യാപികയെ വീട്ടിൽക്കയറി കുത്തിക്കൊന്നു. 34കാരിയായ കൗസർ മുബീനയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച 3.30 ഓടെയാണ് സംഭവം. ഭർത്താവുമായി വേർപിരിഞ്ഞ യുവതി, 14കാരിയായ മകൾക്കൊപ്പം നഞ്ചപ്പ സർക്കിളിലെ വാടകവീട്ടിലായിരുന്നു താമസം. കൊലപാതകിയെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ലാൽബാഗിന് സമീപത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു കൗസർ. സംഭവദിവസം മകൾ സ്കൂളിലായിരുന്നതിനാൽ കൗസർ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് കൗസർ മുൻവാതിൽക്കലിൽ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. കഴുത്തിൽ മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുന്നത് കണ്ടതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി.

കൗസറിനെ പരിചയമുള്ളയാൾ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസ് അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചുവെന്നും പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും ബെംഗളൂരു സെൻട്രൽ ഡപ്യൂട്ടി കമ്മിഷണർ ആർ. ശ്രീനിവാസ് ഗൗഡ പറഞ്ഞു. അതേസമയം, കൗസറും മുൻ ഭർത്താവ് വാസിം പാഷയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കൊലപാതകത്തിൽ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും കൗസറിന്റെ ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *