താമരശ്ശേരി ചുരം ഇനി റോപ് വേയിലൂടെയും കയറാം

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് താമരശ്ശേരി ചുരത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന റോപ് വേ പദ്ധതി രൂപരേഖ ജില്ലാ ഭരണകൂടം തത്വത്തില്‍ അംഗീകരിച്ചു. വനം, വൈദ്യുതി വകുപ്പുകളുടെ റിപ്പോര്‍ട്ട് സഹിതം പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കും. മേയ് നാലിന് മൂന്ന് മണിക്ക് കളക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ പദ്ധതിക്ക് ജില്ലാ തലത്തിലുളള അന്തിമ അംഗീകാരം നല്‍കും. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.

അടിവാരം മുതല്‍ ലക്കിടി വരെ 3.675 കി.മി നീളമുളളതാണ് റോപ് വേ. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ് വേ ആയിരിക്കും ഇത്. ഒരു മണിക്കൂറില്‍ 400 പേര്‍ക്ക് സഞ്ചരിക്കാനാകും. 6 പേര്‍ക്ക് ഇരിക്കാനുളള 40 ക്യാബിനുകളാണ് ഉണ്ടാവുക. 20 മിനിട്ട് കൊണ്ട് മുകളില്‍ എത്താന്‍ സാധിക്കും. 40 ടവറുകളാണ് റോപ് വേയ്ക്ക് വേണ്ടി സ്ഥാപിക്കുക. പരിസ്ഥിതി സൗഹൃദമായി നിര്‍മ്മിക്കാനും പ്രവര്‍ത്തിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

ജില്ലാ കളക്ടര്‍ യു.വി ജോസിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജോര്‍ജ്ജ് എം. തോമസ് എം.എല്‍.എ, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി ഡോ.ഇ.പി. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *