‘നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദന്‍ എന്നു വിളിക്കണോ’; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ തീവ്രവാദിയോട് ഉപമിച്ച് എം.വി ജയരാജന്‍

ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ മതപരമായി അധിക്ഷേപിച്ച് സിപിഎംകണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദനോട് ബന്ധപ്പെടുത്തി നൗഫല്‍ ബിന്‍ യൂസഫിനെ അദേഹം ഉപമിച്ചത്. ഒസാമ ബിന്‍ ലാദന്‍ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ, ബിന്‍ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫല്‍ എന്നത് തിരിച്ചറിയാനാണ് ബിന്‍ എന്ന് ചേര്‍ക്കുന്നത്. മിസ്റ്റര്‍ നൗഫല്‍, താങ്കളുടെ പിതാവിന് പോലും ഉള്‍ക്കൊള്ളനാകുമോ ഈ നടപടിയെന്ന് എം.വി.ജയരാജന്‍ ചോദിച്ചു. നൗഫല്‍ ബിന്‍ യൂസഫിനെ തീവ്രവാദിയോട് ജയരാജന്‍ ഉപമിച്ചത് വിവാദമായിട്ടുണ്ട്. ഈ പരാമര്‍ശത്തില്‍ ജയരാജന്‍ മാപ്പ് പറയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

എത്ര നികൃഷ്ടമായ രീതിയിലാണ് ഒരു സി.പി.എം. നേതാവ് തന്റെയുള്ളിലെ വെറുപ്പ് ഛര്‍ദ്ദിച്ചു വെയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഒരു മുസ്ലിം പേരു കേട്ടാല്‍ ഉടന്‍ കൊടുംഭീകരവാദിയായ ഉസാമ ബിന്‍ ലാദനോടാണ് താരതമ്യം ചെയ്യേണ്ടത് എന്നാണ് സി.പി.എം. നേതാവ് കരുതുന്നതെങ്കിൽ അത് ഒട്ടും നിസ്സാരമല്ല. ഇത് മാധ്യമപ്രവര്‍ത്തകനായ ഒരു വ്യക്തിക്ക് നേരെയുള്ള വിമര്‍ശനമല്ല, പച്ചയായ ഇസ്ലാമോഫോബിയയും വംശവെറിയുമാണ്.’ ബല്‍റാം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *