സോച്ചി: ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ പുറത്തായ ചാംപ്യന്‍മാരെന്ന നാണക്കേടില്‍ നിന്നും ജര്‍മനി രക്ഷപ്പെട്ടു. ഗ്രൂപ്പ് എഫിലെ ത്രില്ലറില്‍ സ്വീഡനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ജര്‍മനി മറികടക്കുകയായിരുന്നു.

മല്‍സരം 11ന്റെ സമനിലയുറപ്പിച്ചു നില്‍ക്കവെയാണ് ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ ജര്‍മനിയുടെ വിജയമുഹൂര്‍ത്തം പിറന്നത്. ബോക്‌സിന് തൊട്ടരികില്‍ വച്ച് ടോണി ക്രൂസിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് വലയില്‍ പറന്നിറങ്ങിയപ്പോള്‍ സ്റ്റേഡിയത്തിലെ ജര്‍മന്‍ ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മല്‍സരം സമനിലയില്‍ പിരിഞ്ഞാല്‍ പോലും ജര്‍മനിയുടെ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ക്കു മങ്ങലേല്‍ക്കുമായിരുന്നു.

ജര്‍മനിയെ സ്തബ്ധരാക്കി 35ാം മിനിറ്റില്‍ ഒലാ ടൊയ്വാനെനിലൂടെ സ്വീഡനാണ് ആദ്യം മുന്നിലെത്തിയത്. ഈ ലീഡ് ഒന്നാംപകുതിയില്‍ നിലനിര്‍ത്താനും സ്വീഡന് സാധിച്ചു. എന്നാല്‍ രണ്ടാംപകുതിയില്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയ ജര്‍മനി 48ാം മിനിറ്റില്‍ മാര്‍ക്കോ റ്യൂസിലൂടെ സമനില പിടിച്ചുവാങ്ങി.

വിജയഗോളിനായി നിരവധി അവസരങ്ങളാണ് ജര്‍മനിക്കു ലഭിച്ചത്. എന്നാല്‍ ഗോളിയുടെ മിടുക്കും സ്വീഡിഷ് പ്രതിരോധനിരയുടെ പ്രകടനവും ഫിനിഷിങിലെ പിഴവുകളുമെല്ലാം ജര്‍മനിക്കു തിരിച്ചടിയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *