അരിക്കൊമ്പൻ ദൗത്യം മാറ്റി; മയക്കുവെടിവെക്കുന്നത് ഞായറാഴ്ച പുലർച്ചെ നാലിന്

 

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി വിതയ്ക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം മാർച്ച് 26-ലേക് മാറ്റി. ഞായറാഴ്ച രാവിലെ നാലിന് മയക്കു വെടി വെയ്ക്കാനാണ് പുതിയ തീരുമാനം. രണ്ട് കുങ്കിയാനകൾ എത്തുന്നത് താമസിയ്ക്കമെന്നതിനാലാണ് ദൗത്യം മാറ്റിയത്. അരിക്കൊമ്പൻ ദൗത്യത്തിന് മുന്നോടിയായുള്ള മോക് ഡ്രിൽ 25 ന് നടക്കും. സ്കൂളുകളിലെ പൊതു പരീക്ഷയും പരിഗണിച്ചാണ് അരിക്കൊമ്പൻ ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റിയത്.

അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട് ചിന്നക്കനാലിൽ ഇന്നുചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അരിക്കൊമ്പനെ കോടനാടേക്ക് കൊണ്ടുപോകുന്ന വഴിയില്‍ ഗതാഗതം നിയന്ത്രിക്കും. 301 കോളനിയില്‍ നിന്നും ആളുകളെ മാറ്റുന്നതും അധികൃതർ പരിഗണിക്കുന്നുണ്ട്.

അരിക്കൊമ്പനെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മൂന്നാർ വൈൽഡ് ലൈഫ് ഡോർമറ്ററിയിൽ യോഗം നടന്നിരുന്നു. അരിക്കൊബനെ തളക്കാൻ ശ്രമിക്കുബോൾ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. ഇതിന്‍റെ ഭാഗമായാണ് മേഖലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ച് ചർച്ച ചെയ്തത്. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസിൽവേറ്റർ അരുൺ ആർ എസ് . ഡി എഫഒ രമേഷ് ബിഷ്ണോയ്, ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

ചിന്നക്കനാലിൽ റേഷൻകടയ്ക്ക് സമാനമായ സാഹചര്യം ഒരുക്കി അരിക്കൊമ്പനെ പിടികൂടാനാണ് പദ്ധതി. സിമന്റുപാലത്തിന് സമീപം മുൻപ് അരിക്കൊമ്പൻ തകർത്ത വീട്ടിൽ താത്കാലിക റേഷൻകട ഒരുക്കുകയും കഞ്ഞിയും വെയ്ക്കുകയും ചെയ്യും. ഇവിടെ അരിയുൾപ്പെടെ സാധനങ്ങളും സൂക്ഷിക്കും. ആൾത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യമുണ്ടാക്കി ആനയെ ഇവിടേക്ക്‌ ആകർഷിക്കാനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *