പോസ്റ്റ്മോർട്ടം വേണ്ടെന്ന് പറഞ്ഞു, മരണം ഹൃദയാഘാതം കാരണമെന്ന് ജോളി പലരെയും വിളിച്ചറിയിച്ചു; സാക്ഷിമൊഴി

കോഴിക്കോട്: റോയ് തോമസ് മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം വേണ്ടെന്ന് ഭാര്യയും കേസിലെ പ്രധാന പ്രതിയുമായ ജോളി പറഞ്ഞെന്ന് മറ്റൊരു സാക്ഷികൂടി മൊഴി നൽകി. റോയ് തോമസ് ഹൃദയാഘാതംവന്ന് മരിച്ചതാണെന്ന് ജോളിതന്നെ പലരെയും ഫോൺ വിളിച്ചറിയിക്കുന്നത് കേട്ടെന്നും ഇരുപത്തിയേഴാംസാക്ഷി കെ.ജെ. ആന്റണി എന്ന വിൽസൺ, കൂടത്തായി കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിൽ മൊഴി നൽകി.

കഴിഞ്ഞദിവസം 23-ാം സാക്ഷി അശോകനും ഇതേ മൊഴി നൽകിയിരുന്നു. കെ.ജെ. ആന്റണി എന്ന വിൽസണ് കൂടത്തായി പൊന്നാമറ്റം വീട്ടിലെ റോയ് തോമസുമായും പിതാവ് ടോംതോമസുമായി അടുത്ത ബന്ധമുണ്ടായിരുന്നു . സ്വകാര്യ ആശുപത്രിയിൽ റോയ് തോമസിനെ എത്തിച്ചപ്പോൾ കെ.ജെ. ആന്റണി അവിടെയുണ്ടായിരുന്നു. റോയ് മരിച്ചതറിഞ്ഞപ്പോൾ പോസ്റ്റ്മോർട്ടം വേണമെന്ന് അമ്മാവൻ മാത്യു മഞ്ചാടിയിൽ പറഞ്ഞുവെന്നും എന്നാൽ, ജോളി ഇതിനെ എതിർക്കുകയാണ് ചെയ്തതെന്നും ആന്റണി പറഞ്ഞു. പിന്നീട് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് വരുമ്പോൾ ജോളിയും ഒപ്പമുണ്ടായിരുന്നു. ടോംതോമസിന്റെ യഥാർഥ ഒപ്പുള്ള രേഖകളും ആന്റണിയുടെ പക്കലുണ്ടായിരുന്നു. ടോംതോമസിന്റെ പേരിൽ ജോളി വ്യാജ ഒസ്യത്ത് ചമച്ചകേസിൽ നിർണായകമാവുന്നവയാണിത്. റോയ് തോമസ് മരിച്ചപ്പോഴെടുത്ത കേസിൽ മഹസ്സർ സാക്ഷിയാണ് കെ.ജെ. ആന്റണി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *