തൃശ്ശൂര്‍: കുടുംബവഴക്കിനെത്തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ ചികിത്സയില്‍. കോട്ടയം സ്വദേശിയും പരക്കാട്ട് താമസക്കാരനുമായ ചാക്കാംപിള്ളിയില്‍ വീട്ടില്‍ ജോര്‍ജ്(57)ആണ് മരിച്ചത്. ജോര്‍ജിന്റെ ഭാര്യാസഹോദരിയുടെ മകളുടെ ഭര്‍ത്താവ് സുധാകര്‍ (33), അച്ഛന്‍ പളനിച്ചാമി (60) എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചേലക്കര പരക്കാട് അങ്കണവാടി പരിസരത്ത് ശനിയാഴ്ച വൈകീട്ടാണ് സംഭവം.

അങ്കണവാടിക്കു സമീപം വാടകയ്ക്കു താമസിച്ചുവരുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ സുധാകര്‍ പരക്കാട് ക്വാറിയിലെ തൊഴിലാളിയാണ്. ബന്ധുവായ പ്രവീണിനൊപ്പം ഇയാളുടെ വീടിനുമുന്‍പിലെത്തിയ ജോര്‍ജ് സുധാകറുമായി തര്‍ക്കമുണ്ടായി. ജോര്‍ജ് കൈയില്‍ കരുതിയ കത്തിയെടുത്ത് പളനിസ്വാമിയെ കുത്തി. ഇതുകണ്ട് ഓടിയെത്തിയ മകന്‍ സുധാകറിനും കുത്തേറ്റു. പളനിസ്വാമിയും ജോര്‍ജും തമ്മിലുള്ള മല്‍പ്പിടിത്തത്തിനിടെ ജോര്‍ജിനും കുത്തേറ്റു. തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് വ്യക്തമാക്കി.

കുത്തേറ്റ ജോര്‍ജിനെ ബൈക്കില്‍ ആശുപത്രിയിലേക്കു എത്തിക്കുന്നതിനിടെ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ജോര്‍ജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുത്തേറ്റുകിടന്ന അച്ഛനെയും മകനെയും നാട്ടുകാര്‍ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധാകര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുന്നംകുളം എ.സി.പി. സിനോജ്, ചേലക്കര സി.ഐ. ബാലകൃഷ്ണന്‍, ചേലക്കര എസ്.ഐ. ആനന്ദ് എന്നിവര്‍ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *