ആഴ്‌സണല്‍ അടി പതറാതെ മുന്നോട്ട്‌

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ കിരീടമെന്ന ലക്ഷ്യവുമായി മുന്നേറുന്ന ആഴ്‌സണല്‍ ജയം തുടരുന്നു. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ലീഡ്‌സ് യുണൈറ്റഡിനെ 4-1 നു തോല്‍പ്പിച്ചു.

29 കളികളില്‍നിന്ന്‌ 72 പോയിന്റുമായാണ്‌ അവര്‍ ഒന്നാം സ്‌ഥാനത്തു തുടരുന്നത്‌. രണ്ടാം സ്‌ഥാനത്തുള്ള മാഞ്ചസ്‌റ്റര്‍ സിറ്റി 28 കളികളില്‍നിന്ന്‌ 64 പോയിന്റ്‌ നേടി. 28 കളികളില്‍നിന്ന്‌ 26 പോയിന്റുള്ള ലീഡ്‌സ് 17-ാം സ്‌ഥാനത്താണ്‌. ഇന്നലെ തീര്‍ത്തും ഏകപക്ഷീയമായ പ്രകടനമാണ്‌ ആഴ്‌സണല്‍ പുറത്തിടുത്തത്‌. ഗബ്രിയേല്‍ ജീസസ്‌ ഇരട്ട ഗോളുകളുമായി തിളങ്ങി. ബെന്‍ വൈറ്റ്‌, ഗ്രാനിറ്റ്‌ സാക എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. 76-ാം മിനിറ്റില്‍ ക്രിസ്‌റ്റന്‍സെന്‍ നേടിയ ഗോള്‍ ലീഡ്‌സിന്റെ തോല്‍വി ഭാരം കുറച്ചു. 35-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ജീസസ്‌ ആഴ്‌സണലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി വൈകാതെ ബെന്‍ വൈറ്റിലൂടെ ആഴ്‌സണല്‍ രണ്ടാം ഗോളടിച്ചു. 55-ാം മിനിറ്റില്‍ ജീസസ്‌ വീണ്ടും ഗോളടിച്ചു. ട്ര?സാഡ്‌ ഒരുക്കിയ അവസരത്തില്‍ നിന്നായിരുന്നു ഗോള്‍.

കളി തീരാന്‍ ആറ്‌ മിനിറ്റ്‌ ശേഷിക്കേയാണു സാക ഗോളടിച്ചത്‌. മാഞ്ചസ്‌റ്റര്‍ സിറ്റിയും 4-1 നു ലിവര്‍പൂളിനെ തോല്‍പ്പിച്ചു. സ്വന്തം തട്ടകമായ എതിഹാദ്‌ സ്‌റ്റേഡിയത്തില്‍ സിറ്റിക്കു വേണ്ടി ജൂലിയന്‍ അല്‍വാറസ്‌, കെവിന്‍ ഡി ബ്രൂയിന്‍, ഇകേ ഗുന്‍ഡോഗന്‍, ജാക്ക്‌ ഗ്രീലിഷ്‌ എന്നിവര്‍ ഗോളടിച്ചു. മുഹമ്മദ്‌ സലയുടെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണു ലിവര്‍പൂള്‍ തോല്‍വി ഏറ്റുവാങ്ങിയത്‌. മറ്റു മത്സരങ്ങളില്‍ എ.എഫ്‌.സി. ബോണ്‍മൗത്ത്‌ ഫുള്‍ഹാമിനെയും ക്രിസ്‌റ്റല്‍ പാലസ്‌ ലീസ്‌റ്റര്‍ സിറ്റിയെയും 2-1 നു തോല്‍പ്പിച്ചു. ബ്രൈറ്റണ്‍ വാണ്ടറേഴ്‌സും ബ്രെന്റ്‌ഫോഡും തമ്മില്‍ നടന്ന മത്സരവും (3-3) നോട്ടിങാം ഫോറസ്‌റ്റും വോള്‍വര്‍ഹാംപ്‌റ്റണും തമ്മില്‍ നടന്ന മത്സരവും (1-1) സമനിലയായി.

Leave a Reply

Your email address will not be published. Required fields are marked *