അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികള്‍ക്കും ഏഴുവര്‍ഷം കഠിനതടവ്

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

കേസിലെ 16-ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവോ 500 രൂപ പിഴയോ ആണ് ശിക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 352-ാം വകുപ്പ് (പെട്ടെന്നുണ്ടായ പ്രകോപനം മൂലമുള്ള ആക്രമണം) ചുമത്തിയാണ് ഇയാള്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്. എന്നാല്‍ റിമാന്‍ഡ് കാലത്തുതന്നെ ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയാക്കിയതിനാല്‍ ഇയാള്‍ തടവ് അനുഭവിക്കേണ്ടതില്ല. 500 രൂപ പിഴയടച്ചാല്‍ ഇയാള്‍ക്ക് ജയില്‍മോചിതനാകാം. മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്.

പ്രതികളുടെ പിഴത്തുകയില്‍നിന്ന് പകുതി മധുവിന്റെ അമ്മയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ സ്‌റ്റേ നീങ്ങിയാല്‍ കൂറുമാറിയ 24 സാക്ഷികള്‍ക്കെതിരേ തുടര്‍നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ആള്‍ക്കൂട്ട മര്‍ദനം കേരളത്തില്‍ അവസാനത്തെയാവട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *