കൊച്ചി നഗരമധ്യത്തിൽ വയോധിക കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; സഹോദരന്റെ മകൻ റിമാൻഡിൽ

കൊച്ചി: നഗരമധ്യത്തിൽ 65-കാരിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്ന് കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽനിന്നാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. സംഭവത്തിൽ വയോധികയുടെ സഹോദരന്റെ മകനെ പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. വയോധികയുടെ മറ്റു ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്.

പരിക്കുകളോടെ വയോധികയെ ശനിയാഴ്ചയാണ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്. പരിശോധിച്ച ഡോക്ടർ മരണം സ്ഥിരീകരിച്ചു. പരിക്കുകൾ കണ്ടതിനാൽ ഡോക്ടർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലിൽതന്നെ സംശയാസ്പദമായ രീതിയിൽ പെരുമാറിയ സഹോദരന്റെ മകനെ എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകത്തിനു മുന്നേ പീഡനം നടന്നതായി വ്യക്തമായി. ഇതേ തുടർന്നായിരുന്നു അറസ്റ്റ്. പ്രതിയുടെ അടുത്ത ബന്ധുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നു വിശദമായ മൊഴിയെടുക്കുമെന്ന് എസ്എച്ച്ഒ വിജയ്ശങ്കർ പറഞ്ഞു. പ്രതിയുടെ ഭാര്യ അടക്കമുള്ളവരെ പൊലീസ്‌ ചോദ്യംചെയ്യും.

പീഡനശ്രമം ചെറുത്തപ്പോൾ സ്ത്രീയുടെ മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ചെന്നാണു പോസ്‌റ്റ്‌മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് വയോധികയെ പ്രതിയും ബന്ധുക്കളും ചേർന്നു കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവർ നേരത്തേ മരിച്ചതായി ആശുപത്രിയിലെ പരിശോധനയിൽ‌ വ്യക്തമായി. ഇവരുടെ മുഖത്തും കയ്യിലും പരുക്കുകളുണ്ടായിരുന്നു.അവിവാഹിതയായ വയോധിക എറണാകുളം നോർത്തിലെ ഇരുനില വീട്ടിൽ സഹോദരന്റെ മകനും ഭാര്യയ്ക്കുമൊപ്പമാണു താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *