ട്രെയിനിലെ തീവെപ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു

കണ്ണൂര്‍: എലത്തൂര്‍ തീവണ്ടി തീവെപ്പു കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പോലീസ് തെളിവെടുത്തു. തീവെപ്പു നടന്ന ബോഗിയിലെത്തിച്ചാണ് തെളിവെടുത്തത്. കോഴിക്കോടുനിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകീട്ട് നാലോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം ചെലവഴിച്ച് തെളിവെടുപ്പ് നടത്തി.

എലത്തൂരുവെച്ച് ട്രെയിനില്‍ തീവെച്ച ശേഷം കണ്ണൂരിലെത്തിയ പ്രതി അവിടെനിന്ന് മറ്റൊരു ട്രെയിനില്‍ക്കയറിയാണ് രത്‌നഗിരിയിലെത്തിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്നാണ് പ്രതി യാത്ര ചെയ്തത്. ഇവിടെയും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ശേഷം പ്രതിയെ കോഴിക്കോട്ടേക്ക് തന്നെ തിരികെക്കൊണ്ടുപോയി.

അതേസമയം വിശദമായ തെളിവെടുപ്പിലേക്ക് പോലീസ് സംഘം കടന്നിട്ടില്ല. എലത്തൂരില്‍നിന്ന് അതേ ട്രെയിനില്‍ത്തന്നെ കണ്ണൂരിലെത്തി എന്നാണ് പ്രതിയുടെ മൊഴി. തുടര്‍ന്ന് രത്‌നഗിരിയിലെത്തി ട്രെയിന്‍ കയറുന്നതുവരെ പ്രതി പ്ലാറ്റ്‌ഫോമിനടുത്ത് ഒളിച്ചിരുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച തെളിവെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ഒരു മണിക്കൂറിനിടെ തീവെച്ച ബോഗി, രത്‌നഗിരിയിലെത്തിയ ട്രെയിനില്‍ കയറിയ പ്ലാറ്റ്‌ഫോം എന്നിവിടങ്ങളിലെത്തിച്ച് മാത്രമാണ് തെളിവെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *