ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന് ജാമ്യമില്ല

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ച് കൊണ്ടാണ് കോടതി ഉത്തരവ്.

ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നതിന് തെളിവുണ്ട് എന്നതായിരുന്നു ഇഡിയുടെ വാദം. ഇത് അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി നടപടി. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കര്‍ വാദിച്ചത്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാന്‍ തന്നെ കരുവാക്കുകയാണെന്നും ശിവശങ്കര്‍ ആരോപിച്ചു. തനിക്ക് കേസുമായി നേരിട്ട്  ബന്ധമില്ല. മുന്‍പ് സമാനമായ കേസില്‍ തനിക്ക് ജാമ്യം അനുവദിച്ചിരുന്നു എന്നും ശിവശങ്കര്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് തള്ളുകയായിരുന്നു.

ശിവശങ്കറിന് ജാമ്യം അനുവദിച്ച കേസും ഇതും രണ്ടും രണ്ടാണെന്നും ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറാണ് മുഖ്യ സൂത്രധാരന്‍ എന്നും ഇഡി കോടതിയെ ബോധിപ്പിച്ചു. കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *