മുഖ്യമന്ത്രിയുടെ പോസ്റ്റർ നായ കടിച്ച് കീറി; പോലീസിൽ പരാതി നൽകി ഡിടിപി വനിതാ നേതാവ്; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; കേസ് എടുത്തു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ കീറിയ നായയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രതിപക്ഷ പാർട്ടിയായ തെലുങ്ക് ദേശം പാർട്ടിയുടെ വനിതാ നേതാവ് ദസരി ഉദയശ്രീ പരിഹാസരൂപേണ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. പോസ്റ്റർ കീറി നായ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ഇവർ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പൊതുപരിപാടിയുടെ ഭാഗമായി പാർട്ടി പ്രവർത്തകർ ഒട്ടിച്ച ജഗൻമോഹൻ റെഡ്ഡിയുടെ ചിത്രമുള്ള പോസ്റ്റർ നായ കടിച്ച് കീറി കളഞ്ഞത്. ഇതിന്റെ ചിത്രം ആരോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഇത് കണ്ട ഉദയശ്രീയും മറ്റ് വനിതാ പ്രവർത്തകരും ഉടനെ തന്നെ പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു.

തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് ജഗൻമോഹൻ റെഡ്ഡിയെന്ന് ഉദയശ്രീ പരാതി നൽകിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റർ കീറുന്നത് അപമാനിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തെ അപമാനിച്ചാൽ ഇത് സംസ്ഥാനത്തെ ആറ് കോടി ജനങ്ങളെ വേദനിപ്പിക്കും. അതുകൊണ്ടാണ് പോലീസിൽ പരാതി നൽകിയത്. തങ്ങളുടെ സ്‌നേഹനിധിയായ മുഖ്യമന്ത്രിയെ അപമാനിച്ച നായയെ അറസ്റ്റ് ചെയ്യാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദയശ്രീ പറഞ്ഞു. അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *