മുഖ്യമന്ത്രിയുമായി ഒത്തുതീർപ്പിന് ഇഡി ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്ന് കെ.എം.ഷാജി

കോഴിക്കോട്: അഴീക്കോട് സ്കൂളിൽ ഹയർസെക്കൻഡറി  അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസ് അന്വേഷിക്കാനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യലിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒത്തുതീർപ്പിനു സമ്മർദം ചെലുത്തിയെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം.ഷാജി.  ഭാര്യയെയും സുഹൃത്തുക്കളെയും അടക്കം വേട്ടയാടിയെന്നും കെ.എം.ഷാജി പറഞ്ഞു. കോവിഡ് കാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് സക്കാത്ത് തുക നീക്കി വയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ  സുതാര്യതയില്ലാത്ത അക്കൗണ്ടിലേക്ക് നൽകരുതെന്ന് ആഹ്വാനം ചെയ്തതായിരുന്നു തന്നോടുള്ള പകയ്ക്കു കാരണം.

ദുരിതാശ്വാസ നിധി സംബന്ധിച്ച തന്റെ ആശങ്കകൾ ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. കേട്ടു കേൾവിയുടെ മാത്രം അടിസ്ഥാനത്തിലുള്ള കേസ് നിലനിൽക്കില്ല എന്ന് മനസിലാക്കിയ വിജിലൻസ് ഇഡിയെ കത്തയച്ച് ക്ഷണിച്ചു വരുത്തുകയായിരുന്നു.

കേസ് നിലനിൽക്കില്ലെന്നു ഒരിക്കൽ കിട്ടിയ നിയമോപദേശം മറികടന്ന് വീണ്ടും നിയമോപദേശം എഴുതി വാങ്ങിയാണ് കേസ് റജിസ്റ്റർ ചെയ്തത്. പാർട്ടിക്കാരനായ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയത്.

ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്യലിന്റെ പേരിൽ പിടിച്ചിരുത്തിയ ശേഷം ഒന്നോ രണ്ടോ ചോദ്യങ്ങൾ മാത്രമാണ്  ചോദിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിനെ ഈ കേസ് വലിയ രീതിയിൽ സ്വാധീനിച്ചതു കൊണ്ടാണ് സിപിഎം സ്ഥാനാർഥി നേരിയ വോട്ടിന് കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിൽ നിന്നു ജയിച്ചത്. ലീഗിൽ നിന്നു എല്ലാ പിന്തുണയും ലഭിച്ചിരുന്നെന്നും കെ.എം.ഷാജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *