അരിക്കൊമ്പൻ സംഘത്തിൽ പുതിയ കുട്ടിയാന; സുരക്ഷയൊരുക്കി ആനക്കൂട്ടം

മൂന്നാര്‍: ചിന്നക്കനാലിലും ശാന്തൻപാറയിലും ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയുടെ സംഘത്തില്‍ പുതിയ കുട്ടിയാന. അരിക്കൊമ്പന് ഒപ്പമുണ്ടായിരുന്ന പിടിയാനയ്ക്ക് കുഞ്ഞ് പിറന്നു. 301 കോളനിയിലെ ഓമനക്കുഴിയിലാണ് പിടിയാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് സുരക്ഷയൊരുക്കി അരിക്കൊമ്പൻ ഉൾപ്പടെയുള്ള ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ഈ സംഘത്തിനൊപ്പം മറ്റൊരു കുട്ടിയാനയെ നേരത്തെ തന്നെ കണ്ടുവരാറുണ്ട്.

അതേസമയം അരികൊമ്പന്‍ ദൗത്യത്തിനായി, സര്‍ക്കാര്‍ ഓരോ ദിവസവും ചെലവിടുന്നത് അരലക്ഷത്തോളം രൂപയാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുങ്കിയാനകള്‍ക്ക്, തീറ്റ ലഭ്യമാക്കുന്നതിന് മാത്രമായി, നാല്‍പതിനായിരത്തോളം രൂപ ചെലവിടുന്നതായാണ് അനൗദ്യോഗിക വിവരം. ദൗത്യം അനന്തമായി നീളുന്നതിനാല്‍, ഖജനാവില്‍ നിന്നും വന്‍ തുക, ഇനിയും നഷ്ടമാകും.

അരികൊമ്പനെ മെരുക്കാനായി, നാല് കുങ്കിയാനകളെ, ചിന്നക്കനാലില്‍ എത്തിച്ചത് ഒരു മാസം മുന്‍പാണ്. 301 കോളനിയിലാണ് നിലവില്‍ കുങ്കിയാന താവളം. ആനകള്‍ക്കാവശ്യമായ തീറ്റ എത്തിയ്ക്കുന്നതിന് പ്രാദേശിക കരാര്‍ നല്‍കിയിരിക്കുകയാണ്. കുങ്കിയാനകള്‍ക്കൊപ്പം പാപ്പാന്‍മാരും സഹായികളും ഉള്‍പ്പടെ, പത്ത് പേര്‍ 301ലാണ് താമസം. ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ വനം വകുപ്പ് എത്തിച്ച് നല്‍കുന്നുണ്ട്. ഇവര്‍ താമസിയ്ക്കുന്ന സ്ഥലത്ത് യാതോരു അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ദൗത്യത്തിനായി എത്തിയിരിക്കുന്ന 25 അംഗ ഉദ്യോഗസ്ഥ സംഘം, താമസിയ്ക്കുന്നത് മതികെട്ടാന്‍ ചോല വൈല്‍ഡ് ലൈഫ് ഡോര്‍മെറ്ററിയിലാണ്. ദൗത്യം നടപ്പിലാക്കുന്നത് വരെ, കുങ്കിയാനകളും പ്രത്യേക സംഘവും ചിന്നക്കനാലില്‍ തുടരാനാണ് തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍, ദൗത്യം എന്ന് നടപ്പിലാകുമെന്ന് വ്യക്തമല്ല. നാട്ടുകാരുടെ ആശങ്കയ്‌ക്കൊപ്പം, അരികൊമ്പന്‍ മൂലം, ലക്ഷങ്ങളുടെ നഷ്ടം കൂടി സഹിയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *