ഇത്തവണ എടുത്തത് മൂന്ന് മണിക്കൂറും 12 മിനിറ്റും; വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടം എറണാകുളത്ത്

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടവും തുടങ്ങി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് ട്രെയിന്‍ പുറപ്പെട്ട ട്രെയിന്‍ 9 മണിയോടെ എറണാകുളത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും മൂന്ന് മണിക്കൂറും 12 മിനിറ്റും എടുത്താണ് എറണാകുളത്ത് എത്തിയത്. വ​ന്ദേഭാരത് കാസര്‍ഗോഡ് വരെ നീട്ടിയ ശേഷമുള്ള പരീക്ഷണമാണ് ഇത്.

ഇത്തവണ കാസര്‍ഗോഡ് വരെ പരീക്ഷണ ഓട്ടം നടത്തിയേക്കും. വന്ദേഭാരതിന്റെ യാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വേഗതയും സുരക്ഷയും കൂടുതല്‍ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നും ഏഴു മണിക്കൂര്‍ കൊണ്ട് കണ്ണൂരില്‍ ട്രെയിന്‍ എത്തിക്കാനാണ് നീക്കം.

തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും. വന്ദേ ഭാരത് കേരളത്തിന് സമര്‍പ്പിക്കുന്നത് ഈ മാസം 25 നാണ്. കേരളത്തിലെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ നിര്‍വ്വഹിക്കും. 70 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും വന്ദേഭാരത് കേരളത്തില്‍ ഓടുക. ഫേസ് 2 പൂര്‍ത്തിയായാല്‍ കേരളത്തില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. ഫേസ് ഒന്നിന് ഒന്നര വര്‍ഷമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *