മോസ്‌ക്കോ: ജയം മാത്രം മുന്നില്‍ കണ്ട് അര്‍ജന്റീന ഇന്ന് നൈജീരിയക്കെതിരെ നിര്‍ണായകമായ മത്സരത്തിന് ഇറങ്ങുന്നു. കോടിക്കണക്കിന് ആരാധകവൃത്തമുള്ള അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കണമെങ്കില്‍ നൈജീരിയയെ മികച്ച മാര്‍ജിനില്‍ മറികടന്നെ മതിയാവൂ.

മുന്‍പ് നാല് തവണ ലോകകപ്പില്‍ നൈജീരിയയുമായി ഏറ്റുമുട്ടിയപ്പോളും വിജയം അര്‍ജന്റീനയുടെ പക്ഷത്തായിരുന്നു. എന്നിരുന്നാലും, കരുത്തരായ നൈജീരിയക്ക് എതിരെ വിജയം നേടാന്‍ ക്രൊയേഷ്യയോട് കനത്ത തോല്‍വി വഴങ്ങിയ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ അനിവാര്യമാണ്.

കഴിഞ്ഞ മത്സരത്തില്‍ വലിയ അബദ്ധം കാണിച്ച ഗോള്‍ കീപ്പര്‍ കബയെറോക്ക് പകരം ഫ്രാങ്കോ അര്‍മാനി ടീമിലെത്താന്‍ ആണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ബനേഗ, ഡിമരിയ, ഹിഗ്വയ്ന്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നേടിയേക്കും.

അതേസമയം, കരുത്തരായ അര്‍ജന്റീനയെ എങ്ങനെ നൈജീരിയന്‍ പട പിടിച്ചു നിര്‍ത്തും എന്നത് കാണേണ്ടിയിരിക്കുന്നു. കഴിഞ്ഞ മത്സരത്തിലെ താരമായ അഹമ്മദ് മൂസ ഈ മത്സരത്തെ ഒരു ‘ഡു ഓര്‍ ഡൈ ‘ പോരാട്ടം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

നൈജീരിയയെ പരാജയപ്പെടുത്തിയാല്‍ മാത്രം പോരാ അര്‍ജന്റീനക്ക് അടുത്ത റൗണ്ടില്‍ കടക്കാന്‍, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഐസ്ലാന്‍ഡ് ക്രൊയേഷ്യയെ പരാജയപ്പെടുത്താതിരിക്കുകയും വേണം.

ഐസ്ലാന്‍ഡ് വിജയിക്കുകയാണ് എങ്കില്‍ ഗോള്‍ ശരാശരി ആയിരിക്കും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുക. ഇന്ത്യന്‍ സമയം രാത്രി 11.30നു ആണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *