മിഷൻ അരിക്കൊമ്പൻ:  വനംവകുപ്പിന്റെ ദൗത്യം നിർണായകഘട്ടത്തിൽ; പടക്കം പൊട്ടിച്ച് കുന്നിറക്കുന്നു

ചിന്നക്കനാൽ: ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിർണായകഘട്ടത്തിൽ. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ അരിക്കൊമ്പൻ, സൂര്യനെല്ലി ഭാഗത്തേക്കു നീങ്ങുന്നു. മയക്കുവെടി സംഘം തൊട്ടടുത്തുണ്ട്. അരിക്കൊമ്പനെ ഇന്നു തന്നെ പിടികൂടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

സിമന്റ്പാലത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കാനാണ് ശ്രമം. 4 കുങ്കിയാനകളും സിമന്റുപാലത്തിൽ നിൽക്കുകയാണ്. ഇപ്പോഴുള്ള കുന്നിൽവച്ച് വെടിവയ്ക്കാൻ അനുയോജ്യമല്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. മിഷൻ അരിക്കൊമ്പൻ രണ്ടാം ദിവസമായ ഇന്ന് രാവിലെതന്നെ അരിക്കൊമ്പനെ നിരീക്ഷണ വലയത്തിലാക്കിരുന്നു.

അനുയോജ്യമായ സ്ഥലത്ത് കൊമ്പനെ കിട്ടിയാൽ മയക്കുവെടിവയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. 301 കോളനിക്ക് പരിസരത്ത് എത്തിയാൽ മാത്രമേ ആനയെ മയക്കുവെടിവച്ച് പിടികൂടാനാകൂ എന്നതാണ് അവസ്ഥ. അരിക്കൊമ്പനെ ഇന്നു പിടികൂടിയാൽ പെരിയാർ ടൈഗർ റിസർവിലേക്കു കൊണ്ടുപോകുമെന്നാണു സൂചന. അതിനിടെ, അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനും നിലയുറപ്പിച്ചിട്ടുണ്ട്. ചക്കക്കൊമ്പനെയും ദൗത്യസംഘം നിരീക്ഷിക്കുന്നു. അരിക്കൊമ്പൻ ദൗത്യത്തിന് തടസ്സമുണ്ടാക്കാതിരിക്കാനാണ് ശ്രമം. രണ്ട് ആനകളെയും പടക്കം പൊട്ടിച്ച് കുന്നിറക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *