
‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് സിനിമയുടെ പ്രദർശനം തടയാനുള്ള അപേക്ഷ നൽകിയത്. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിന്റെ മുൻപാകെ ഉന്നയിക്കാൻ ജസ്റ്റിസ് കെ.എം.ജോസഫ് ഹർജിക്കാരോട് നിർദേശിച്ചു.
അഭിഭാഷകനായ നിസാം പാഷയാണ് ആവശ്യം ഉന്നയിച്ചത്. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് വിദ്വേഷപ്രസംഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നുണ്ട്. അതിനോടൊപ്പം ചേർത്തുകൊണ്ട് ഈ അപേക്ഷയും പരിഗണിക്കണമെന്നായിരുന്നു ആവശ്യം. മുതിർന്ന അഭിഭാഷകനായ കപിൽ സിബലും നിസാം പാഷയ്ക്കായി കോടതിയിൽ ഹാജരായിരുന്നു.
വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായുള്ള സിനിമയാണെന്ന് വാദിച്ചാണ് കോടതിയെ സമീപിച്ചത്. എന്നാൽ, വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ എങ്ങനെയാണ് സിനിമയുമായി ബന്ധപ്പെട്ട അപേക്ഷ പരിഗണിക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമയ്ക്കെതിരെ അപേക്ഷയ്ക്കു പകരം വിശദമായ ഹർജി നാളെ നൽകുമെന്ന് കപിൽ സിബൽ പറഞ്ഞു.

