ഉഗ്ര രൂപത്തിൽ കരതൊട്ട് മോഖ; ബംഗാളിലും മ്യാൻമറിലും ശക്തമായ മഴ; അതീവ ജാഗ്രത

ഉഗ്രരൂപത്തിൽ കരയിലേക്ക് വീശിയടിച്ച് മോഖ ചുഴലിക്കാറ്റ്. തെക്ക്- കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറിൽ 265 കിലോമീറ്ററാണ് കാറ്റിന്റെ വേഗതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉച്ചയോടെയായിരുന്നു  മോഖ തീരം തൊട്ടത്. ഇതിന്റെ സ്വാധീന ഫലമായി ബംഗ്ലാദേശിലും മ്യാൻമറിലും ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ചുഴലിക്കാറ്റ് കടന്നു പോകുന്ന ഭാഗങ്ങളിൽ ശക്തമായ നാശനഷ്ടമാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഇതിനായുള്ള മുന്നൊരുക്കങ്ങൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

കാറ്റിന്റെ സഞ്ചാര ദിശയിൽ താമസിക്കുന്ന അഞ്ച് ലക്ഷം പേരെ ബംഗ്ലാദേശ് ഇതിനോടകം തന്നെ സുരക്ഷിത സ്ഥനത്തേക്ക് മാറ്റിയിട്ടുണ്ട്. മ്യാൻമർ എല്ലാ വിമാനസർവ്വീസുകളും താത്കാലികമായി നിർത്തിവച്ചു. കാറ്റ് തീരം തൊട്ട സ്ഥിതിയ്ക്ക് ഇന്ന് രാത്രിയോടെ വേഗത കുറഞ്ഞ് ശക്തിയേറിയ ചുഴലിക്കാറ്റായി മാറും. ഇതേ തുടർന്നുള്ള മണിക്കൂറുകളിലും കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

കേരളം ഉൾപ്പെടെയുള്ള ഇന്ത്യയുടെ സംസ്ഥാനങ്ങളെയും കാറ്റ് സ്വാധീനിച്ചിട്ടുണ്ട്. മോഖയുടെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ചയും നാളെയും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിന് പുറമേ ബംഗാൾ, ത്രിപുര, മിസോറം, നാഗാലാന്റ്, മണിപ്പൂർ, അസം എന്നീ സംസ്ഥാനങ്ങളിലാണ് കാറ്റിന്റെ സ്വാധീന ഫലമായി ശക്തമായ മഴ ലഭിക്കുന്നത്. മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തുന്ന സംസ്ഥാനം ബംഗാളാണ്. മോഖയെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. 200 ഓളം എൻഡിആർഎഫ് സേനാംഗങ്ങളാണ് ബംഗാൾ തീരത്ത് വിന്യസിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *