തിരുവനന്തപുരത്ത് സ്വകാര്യ റിസോര്‍ട്ടിലെ ആയുര്‍വേദ ചികിത്സക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു

തിരുവനന്തപുരം: സ്വകാര്യ റിസോര്‍ട്ടിലെ ആയുര്‍വേദ ചികിത്സയ്ക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു. യുക്രൈന്‍ സ്വദേശിനിയായ ഒലീനാ ട്രോഫി മെൻകോ എന്ന 40കാരിയാണ് മരിച്ചത്. കഴിഞ്ഞ ആറിനാണ് ചൊവ്വരയിലെ സ്വകാര്യ റിസോർട്ടില്‍ ആയൂർവേദ ചികിത്സയുമായി ബന്ധപ്പെട്ട് 19 അംഗ വിദേശ സംഘമെത്തുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ആയുർവേദ റിസോര്‍ട്ടിൽ ചികിത്സക്കിടെ രോഗം മൂർഛിച്ചതോടെ 16 ന്  ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരണപ്പെട്ടതായി വിഴിഞ്ഞം പൊലീസിന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിദേശ വനിതയുടെ ഭർത്താവും ഡോക്ടറുമായ വിയാഛേ സ്ലേവ് അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തുമെന്നും അതിന് ശേഷമേ തുടർ നടപടികൾ ഉണ്ടാകൂവെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി അറിയിച്ചു.

ഫെബ്രുവരി ആദ്യ വാരത്തില്‍ തിരുവനന്തപുരത്ത്  ആയുര്‍വേദ ചികിത്സയ്ക്കെത്തിയ വിദേശ വനിതയെ അഞ്ചംഗ  സംഘം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.  ആയുർ സോമ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കായി താമസിക്കുന്ന വിദേശ വനിതക്ക് നേരെ ടാക്സി ഡ്രൈവറായ ശിലുവയ്യൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം നടത്താൻ ശ്രമിച്ചത്. വിദേശ വനിതയുടെ പരാതിയില്‍ ടാക്സി ഡ്രൈവറായ അടിമലതുറ ഹൗസ് നമ്പർ 685-ൽ താമസിക്കുന്ന ശിലുവയ്യൻ എന്ന 35 കാരന്‍ പൊലീസ് പിടിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *