ന്യൂഡല്‍ഹി : രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തയച്ചു. പൊതുമേഖലാ ബാങ്കുകളുടെ വായ്പ തിരിച്ചടക്കാനുള്ള എല്ലാ ശ്രമങ്ങളും താന്‍ നടത്തുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുമ്പോള്‍ തനിക്ക് യാതൊന്നും ചെയ്യാനാവില്ലെന്നും മല്യ കത്തില്‍ വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ മദ്യ കമ്പനിയടക്കം നിരവധി സ്ഥാനപനങ്ങള്‍ തുടങ്ങി. അതിലൂടെ കോടികള്‍ രാജ്യത്തിന് നികുതിയായി അടച്ചു. രാജ്യ വ്യാപകമായി 100 ഓളം ഫാക്ടറികളിലായി ആയിരങ്ങള്‍ക്ക് താന്‍ ജോലി നല്‍കി. ഇതൊന്നും മനസ്സിലാക്കാനോ അഭിനന്ദിക്കാനോ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരാനോ രാജ്യത്തെ മാധ്യമങ്ങള്‍ ശ്രമിച്ചില്ല. ഇപ്പോള്‍ നേരിടുന്ന നിയമ കുരുക്കില്‍ നിന്ന് നീതി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ് മല്യ കത്തില്‍ പറയുന്നു.

2016 ഏപ്രില്‍ 15ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തെഴുതിയിരുന്നു. എന്നാല്‍ ഇരുവരില്‍ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. അതിനാലാണ് ഒരു തുറന്ന കത്തെഴുതുകയാണെന്നും മല്യ കൂട്ടിച്ചേര്‍ത്തു.

2016ലാണ് മല്യ രാജ്യം വിട്ട് യു.കെയില്‍ അഭയം തേടിയത്. 17 ബാങ്കുകള്‍ക്കായി 9,000 കോടി രൂപയോളം മല്യ തിരിച്ചടക്കാനുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനുള്ള നടപടികള്‍ക്കെതിരെ രണ്ട് വര്‍ഷമായി മല്യ പോരാടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *