മാവേലിക്കരയിൽ ആറുവയസുകാരി മകളെ വെട്ടിക്കൊന്ന ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാൻ പദ്ധതിയിട്ടെന്ന് പോലീസ്

ആലപ്പുഴ: മാവേലിക്കരയില്‍  മകളെ വെട്ടിക്കൊന്ന പ്രതി പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് മൂന്ന് പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായി പൊലീസ്. മകൾ നക്ഷത്രയെ കൊന്നത് ആസൂതിതമെന്നും പൊലീസ് പറയുന്നു. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് പ്രതി കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇവരെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മഹേഷിന്റെ പദ്ധതിയെന്നാണ് വിവരം.

വ്യാഴാഴ്ച പ്രതിയെ അഞ്ചുമണിക്കൂറിലേറെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ശ്രീമഹേഷില്‍നിന്ന് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. ഇതോടെ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസെത്തി. വൈരാഗ്യത്തിന്റെ പേരിലാണ് മകളെ കൊന്നതാണെന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. നേരത്തെ ശ്രീമഹേഷുമായുള്ള വിവാഹത്തില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥ പിന്മാറിയിരുന്നു. ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം ആരോപിച്ചായിരുന്നു പിന്മാറ്റം. ഉദ്യോഗസ്ഥ പിന്മാറിയത് മകന്റെ കാരണത്താല്‍ തന്നെയാണെന്ന് അമ്മയും ശ്രീമഹേഷിനെ കുറ്റപ്പെടുത്തി. ഇത് മഹേഷിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഒരു മഴു ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു. ഇത് കിട്ടിയില്ല. പിന്നാലെ മാവേലിക്കരയില്‍നിന്ന് പ്രത്യേകമായി പറഞ്ഞു നിര്‍മിച്ച മഴുവുമായി എത്തിയശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പില്‍ കട്ടിലിനടിയില്‍ നിന്ന് ഈ മഴു പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിച്ചപ്പോള്‍ ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നിലവില്‍ ആലപ്പുഴ മെഡിക്കൽ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *