പ്രണയബന്ധം തടയാൻ ശ്രമിച്ചു: കുട്ടിക്ക് മർദനം, മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും പിടിയിൽ

കൊല്ലം: പ്രണയബന്ധം തടയാൻ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച യുവതിയും കാമുകനും പോലീസ് പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം റസൂല്‍ (19) എന്നിവരാണു പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. മൂന്നു മക്കളുടെ അമ്മയാണു യുവതി. ദിവസങ്ങള്‍ക്കു മുൻപു മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം യുവതി ഒളിച്ചോടുകയായിരുന്നു.

തുടർന്ന് ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. പിടിയിലായപ്പോള്‍, യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതാണെന്നു കാണിച്ച് യുവതി കോടതിയില്‍നിന്നു ജാമ്യം നേടി. എന്നാല്‍ ജാമ്യം നേടി പുറത്തിറങ്ങിയശേഷവും കാമുകനുമായി ബന്ധം തുടരുകയായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്യുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണു പ്രതികള്‍ ചേര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് അവശനാക്കിയത്. തുടര്‍ന്ന് പള്ളിത്തോട്ടം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്ഐമാരായ സ്റ്റെപ്റ്റോ ജോണ്‍, എസ്‌സിപിഒ ഷാനവാസ്, സുനില്‍ ലാസര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *