ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം; ബികോം തോറ്റ നേതാവിന് എംകോമിന് പ്രവേശനം

ആലപ്പുഴ: ആലപ്പുഴ എസ്എഫ്‌ഐയിലും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് ആരോപണം. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തിയരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗം നിഖിലിനെ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കാൻ നിർദ്ദേശം നൽകി. സിപിഎം ജില്ലാ സെക്രട്ടറി ആർ നാസറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നിലവിൽ കായംകുളം എംഎസ്എം കോളേജ് രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ് നിഖിൽ. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എംഎസ്എം കോളേജിൽ നിഖിലിന്റെ ജൂനിയർ വിദ്യാർത്ഥിയുമായ പെൺകുട്ടിയാണ് പരാതിക്കാരി. ഒരേ സമയം നിഖിൽ രണ്ടിടങ്ങളിൽ ബിരുദ വിദ്യാഭ്യാസം നേടിയെന്ന് കാണിക്കുന്ന വ്യാജ സർട്ടിഫിക്കറ്റാണ് ഉണ്ടാക്കിയിരിക്കുന്നത്. എംകോം പ്രവേശനം കിട്ടാൻ വേണ്ടിയാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്.

2018-2020 വർഷത്തിലാണ് നിഖിൽ എംഎസ്എം കോളേജിൽ ബികോം ചെയ്തത്. എന്നാൽ ഡിഗ്രി പാസായില്ല. 2019ൽ കോളേജിൽ യുയുസിയും, 2020ൽ സർവ്വകലാശാല യൂണിയൻ ജോയിൻറ് സെക്രട്ടറിയുമായിരുന്നു നിഖിൽ. ഡിഗ്രി തോറ്റ നിഖിൽ 2021ൽ കായംകുളം എംഎസ്എം കോളേജിൽ തന്നെ എം കോമിന് ചേർന്നു. അഡ്മിഷൻ കിട്ടാൻ 2019 -2021 കാലത്ത് കലിംഗ സർവ്വകലാശാല വിദ്യാർത്ഥിയായിരുന്നുവെന്ന സർട്ടിഫിക്കറ്റാണ് നിഖിൽ ഹാജരാക്കിയത്. ഒരേ സമയം എങ്ങിനെ കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് തെളിവ് സഹിതം പരാതിക്കാരി ചോദ്യം ഉന്നയിച്ചത്. വിഷയം പാർട്ടി തലത്തിൽ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാൽ തനിക്ക് 26 വയസായത് കൊണ്ട് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയെന്നാണ് നിഖിലിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *