നിഖിലിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിർമ്മിച്ച് നൽകിയ ഏജൻസി ഉടമയ്ക്കായി അന്വേഷണം ഊർജിതം

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പാലാരിവട്ടത്തെ ഏജൻസി ഉടമ തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. മാൾട്ടയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെടുത്ത കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഇയാൾ പൊലീസിന്റെ പിടിയിലായിരുന്നു. തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി. എട്ട് പേരിൽ നിന്ന് വിസക്കായി പണം വാങ്ങിയതിന് എറണാകുളം നോർത്ത് പൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്.

സജുവിനെ പിടികൂടാൻ കഴിഞ്ഞാൽ കേസിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിലെ രണ്ടാംപ്രതി അബിൻ സി രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. അതേസമയം, കസ്റ്റഡിയിലുള്ള ഒന്നാം പ്രതി തോമസ് നിഖിൽ അന്വേഷണവുമായി സഹകരിക്കുന്നില്ല. പല കാര്യങ്ങളും ഇയാൾ മറച്ചുവെക്കുന്നതായി പൊലീസ് പറഞ്ഞു. അബിൻ സി രാജിന്റെ ഫോണും പൊലീസിന് പരിശോധിക്കാൻ സാധിച്ചിട്ടില്ല. ഒന്നര മാസം മുൻപ് വാങ്ങിയ ഫോണാണ് നിലവിൽ അബിന്റെ കയ്യിലുള്ളത്. പഴയ ഫോൺ നശിച്ചുപോയെന്നാണ് അന്വേഷണ സംഘത്തോട് അബിൻ പറഞ്ഞത്. എന്നാൽ മാലിയിലെ അബിന്റെ വസതിയിൽ നിന്ന് ലാപ്ടോപ്പും പഴയ ഫോണും കണ്ടെത്തി പരിശോധിക്കാനാണ് പൊലീസിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *