ഷീലയുടെ ബാഗില്‍ ലഹരിയുണ്ടെന്ന സന്ദേശം ലഭിച്ചത് ഇന്റര്‍നെറ്റ് കോള്‍ വഴി: ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ്

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയത് ഇന്റര്‍നെറ്റ് കോള്‍ വഴിയുള്ള സന്ദേശം മുഖേന. എക്‌സൈസ് ഇൻസ്‌പെക്ടർ സതീശന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബാഗില്‍ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇതുവരെ അന്വേഷണ സംഘത്തിന് മുന്‍പില്‍ എത്തിയിട്ടില്ല.

ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘം എക്‌സൈസ് ഇൻസ്‌പെക്ടർ സതീശന്റെ മൊഴിയെടുത്തത്. ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന, നായരങ്ങാടി സ്വദേശി ഷീല സണ്ണിയെ (51), എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തത് സതീശന്‍ ആണ്. ഷീല സണ്ണിയുടെ ബാഗില്‍ ലഹരി വസ്തു ഉണ്ടെന്ന വിവരം നല്‍കിയത് ആരാണ് എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സതീശന്റെ മൊഴിയെടുത്തത്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഷീല സണ്ണിയുടെ ബാഗില്‍ ലഹരി വസ്തു ഉണ്ടെന്ന സന്ദേശം ലഭിച്ചതെന്ന് സതീശന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാഗ് പരിശോധിച്ചതും ഷീല സണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സതീശന്‍ മൊഴി നല്‍കി.

ഷീലയുടെ ബാഗില്‍നിന്ന് എക്സൈസ് പിടിച്ചത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 72 ദിവസം ജയിലില്‍ കിടന്ന ശേഷം കഴിഞ്ഞദിവസമാണ് ഇവര്‍ പുറത്തിറങ്ങിയത്. അതിനിടെ ബാഗില്‍ ലഹരി വസ്തു വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *