നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 27 ലക്ഷം വാങ്ങി; തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിയും അശ്ലീല സന്ദേശവും; യുവ നടിയുടെ പരാതിയിൽ മലപ്പുറം സ്വദേശിയായ നിർമ്മാതാവ് അറസ്റ്റിൽ

എറണാകുളം: യുവ നടിയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതിയായ നിർമ്മാതാവ് അറസ്റ്റിൽ. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെ (46) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ് സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഷക്കീർ 27 ലക്ഷം രൂപ തട്ടിയെന്നാണ് നടിയുടെ പരാതി.

ഇന്നലെയാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കടമെന്ന് പറഞ്ഞാണ് 27 ലക്ഷം രൂപ ഷക്കീർ വാങ്ങിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. എന്നാൽ പല കുറി ഇത് തിരികെ ആവശ്യപ്പെട്ടിട്ടും ഇയാൾ നൽകാതിരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നടി പോലീസിൽ പരാതി നൽകിയത്.

പുതുതായി നിർമ്മിക്കുന്ന രാവണാസുരൻ എന്ന സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ തൃക്കാക്കര സ്വദേശിനിയായ നടിയിൽ നിന്നും പണം ആവശ്യപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും, ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ പണം കടമായി വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ഇത് പ്രകാരം യുവ നടി 27 ലക്ഷം രൂപ നൽകി. നാല് മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന കരാറിന്മേൽ ആയിരുന്നു പണം നൽകിയിരുന്നത്. എന്നാൽ ഇതിന് പിന്നാലെ നടിയെ സിനിമയിൽ നിന്നും ഒഴിവാക്കി.

ഇതോടെ നടി പണം തിരികെ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഷക്കീർ നാല് ചെക്കുകൾ നൽകിയെങ്കിലും പണമില്ലാത്തതിനാൽ മടങ്ങി. നിരവധി തവണ നടി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയച്ചതായും നടിയുടെ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *