ഷാജന്‍ സ്‌കറിയയുടെ  അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു; ഷാജന്റേത് എസ് സി-എസ്ടി നിയമപ്രകാരമുള്ള കുറ്റമല്ലെന്ന് നിരീക്ഷണം

ന്യൂഡൽഹി: മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റു തടഞ്ഞ് സുപ്രീംകോടതി. ഷാജനെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. അടുത്ത തവണ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വരെയാണ് അറസ്റ്റിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ മൂന്ന് ആഴ്‌ച്ചക്ക് ശേഷം വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. പി വി ശ്രീനിജൻ നൽകിയ പരാതിയിലാണ് എസ് സി, എസ്ടി വകുപ്പു ചുമത്തി എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എളമക്കര പൊലീസിന്റെ നടപടി നിലനിൽക്കുന്നതല്ലെന്ന് കാണിച്ചാണ് സുപ്രീംകോടതി ഷാജന്റെ അറസ്റ്റു തടഞ്ഞിരിക്കുന്നത്.

ഷാജന്റെ പ്രസ്താവനകള്‍ അപകീര്‍ത്തികരമാകാം, എന്നാല്‍ ഇത് എസ്സി/എസ്ടി നിയമപ്രകാരമുള്ള കുറ്റങ്ങളല്ല. ഭാര്യാപിതാവ് (പരാതിക്കാരന്റെ), ജുഡീഷ്യറി തുടങ്ങിയവയ്ക്കെതിരെ അദ്ദേഹം എന്തെങ്കിലും പറഞ്ഞത് മോശമാണ്, എന്നാല്‍  എസ്സി/എസ്ടി നിയമപ്രകാരമുള്ള കുറ്റങ്ങളല്ല ചീഫ് ജസ്റ്റിസ് പറഞ്ഞു. .

ശ്രീനിജന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി, വീഡിയോയുടെ പകര്‍പ്പ് കോടതിക്ക് നല്‍കിയിരുന്നു. പരാതിക്കാരന്‍ പട്ടികജാതിക്കാരനാണെന്നത് ശരിയാണ്. പരാതിക്കാരന്‍ എസ്സി അംഗമായതിനാലും മോശമായ എന്തെങ്കിലും പറഞ്ഞതിനാലും അത് പരാതിക്കാരന്റെ ജാതി നിലയെ ബാധിക്കില്ല. ജാതിയുടെ പേരില്‍ പ്രതി അപമാനിച്ചതായി കാണുന്നില്ല. മെയ് 25ന് മറുനാടൻ മലയാളി ചാനലിൽ വന്ന വാർത്തയാണ് കേസിന് ആധാരമായത്. ഷാജൻ സ്‌കറിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *