കട്ടിലില്‍ കെട്ടിയിട്ട്‌ കുട്ടികളെ ക്രൂരമായി മർദിച്ചു; മാതാവും സുഹൃത്തും അറസ്റ്റിൽ

കൂറ്റനാട് : പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിച്ചെന്ന പരാതിയിൽ ചാലിശ്ശേരി പോലീസ് മാതാവിനെയും ആൺസുഹൃത്തിനെയും അറസ്റ്റുചെയ്തു. മക്കളുടെ പരാതിയെത്തുടർന്നാണ് പെരുമ്പിലാവ് മുളക്കത്ത് ഹഫ്‌സ (38), ഒപ്പം താമസിക്കുന്ന കപ്പൂർ പള്ളങ്ങാട്ടുചിറ സ്വദേശി മുഹമ്മദ് ഷബീർ (33) എന്നിവരെ ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ഹഫ്‌സയും ഭർത്താവും മാസങ്ങളായി ബന്ധം പിരിഞ്ഞാണ് കഴിയുന്നത്.

തുടർന്നാണ് സുഹൃത്തായ മുഹമ്മദ് ഷബീറിനൊപ്പം ഹഫ്‌സ ചാലിശ്ശേരിയിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്. ഒപ്പം തന്റെ പ്രായപൂർത്തിയാവാത്ത കുട്ടികളെയും കൂടെ കൂട്ടി. സ്കൂളിൽ പോകാനനുവദിക്കാതെ വീട്ടുജോലി ചെയ്യാൻ നിർബന്ധിക്കുകയും ഇത് നിരസിച്ചതോടെ മർദനം നടത്തിയെന്നുമാണ് കുട്ടികളുടെ പരാതി. കട്ടിലിൽ കെട്ടിയിട്ടും മൊബൈൽ ചാർജർ ഉപയോഗിച്ചും മർദിച്ചെന്ന് പറയുന്നു. മർദനം തുടർന്നതോടെ രക്ഷപ്പെട്ട കുട്ടികൾ മാതാവിന്റെ വീട്ടിലെത്തുകയും വീട്ടുകാരുമായി നേരിട്ട് വന്ന് ചാലിശ്ശേരി പോലീസിൽ പരാതി നൽകുകയുമായിരുന്നു.

അന്വേഷണം നടത്തിയ പോലീസ് ബുധനാഴ്ച വൈകീട്ടോടെ ഹഫ്‌സയെയും മുഹമ്മദ് ബഷീറിനെയും കസ്റ്റഡിയിലെടുത്തു. ചാലിശ്ശേരി സി.ഐ. കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *