ജമീലയുടെ അറുത്തുമാറ്റിയ തല കോണിപ്പടിയിൽ, കൊന്നത് വളർത്തിയവരെ: കുറ്റം സമ്മതിച്ച് അക്മൽ

വടക്കേക്കാട് ഉറങ്ങിക്കിടന്ന വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകൻ അക്മലുമായി ഇന്ന് തെളിവെടുപ്പ് നടത്തും. വൈലത്തൂർ നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡ് പനങ്ങാവിൽ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെയാണ് മകളുടെ മകൻ കഴുത്തറുത്തു കൊലപ്പെടുത്തിയത്. ക്രൂര കൃത്യത്തിനു ശേഷം വീടു പൂട്ടി കടന്നുകളഞ്ഞ ചെറുമകൻ അഹമ്മദ് അക്മലിനെ (മുന്ന– 26) മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പ്രതി അക്മലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അക്മൽ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കഴുത്തു മുറിച്ചാണ് കൊല നടത്തിയതെന്ന് അക്മൽ മൊഴി നൽകി. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പരസ്പര വിരുദ്ധമായ മൊഴിയാണ് ഇയാൾ നൽകുന്നതെന്നാണ് വിവരം.

ഇന്നലെ പുലർച്ചയോടെയാണ് അബ്ദുല്ലയേയും ഭാര്യ ജമീലയേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാറിത്താമസിക്കുന്ന, അബ്ദുല്ലയുടെ മകനായ നൗഷാദ് രാവിലെ 9 മണിയോടെ മാതാപിതാക്കൾക്കു ഭക്ഷണവുമായെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിലിനോടു ചേർന്ന ജനലിലൂടെ കയ്യിട്ടു വാതിലിന്റെ കുറ്റി നീക്കി നൗഷാദ് ഉള്ളിൽ കയറിയപ്പോഴാണ് ദാരുണദൃശ്യം കണ്ടത്. അബ്ദുല്ലയുടെയും ജമീലയുടെയും മൃതദേഹങ്ങൾ 2 കിടപ്പുമുറികളിലെ കട്ടിലുകളിലായിരുന്നു കിടന്നിരുന്നത്. ജമീലയുടെ തല അറുത്തെടുത്തു കോണിപ്പടിയിൽ വച്ച നിലയിലായിരുന്നു.

ദമ്പതികളുടെ മൂത്തമകൾ നിമിതയുടെ ആദ്യ വിവാഹത്തിലെ ഏക മകനാണ് അക്മൽ. നിമിത മറ്റൊരു വിവാഹം കഴിച്ചു കൊല്ലത്താണു താമസം. വർഷങ്ങളായി അബ്ദുല്ലയ്ക്കും ജമീലയ്ക്കും ഒപ്പമാണ് അക്മലിന്റെ താമസം. 2 തവണയായി ഒന്നര വർഷത്തോളം അക്മൽ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾക്ക് അടിമയായതോടെയാണ് അക്മലിന്റെ സമനില തെറ്റിയതെന്നു നാട്ടുകാരും അയൽവാസികളും പൊലീസിനെ അറിയിച്ചു. ലഹരി ഉപയോഗിക്കാനുള്ള പണം ആവശ്യപ്പെട്ട് ഇയാൾ അബ്ദുല്ലയെയും ജമീലയെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ 2 വർഷത്തിനിടെ ഒന്നര വർഷത്തോളം തിരൂരിലെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ താമസിപ്പിച്ച് അക്മലിനെ ചികിത്സയ്ക്കു വിധേയനാക്കി. എന്നാൽ, മടങ്ങിയെത്തിയതിനു ശേഷം ലഹരിയിലേക്കു മടങ്ങിയെന്നാണു സൂചന

അക്മലിനു വേണ്ടിയാണ് അബ്ദുല്ലയും ജമീലയും ജീവിച്ചത്. അവനെ വളർത്തി വലുത‍ാക്ക‍‍ിയതും ഇവർ തന്നെ. എന്നിട്ടും ഇരുവരുടെയും ജീവിതത്തിന്റെ അന്ത്യം അക്മലിന്റെ കൈ കൊണ്ടു തന്നെയായതു ഒരു നാടിനാകെ ഞെട്ടലായി. അക്മൽ അക്രമകാരിയായി മാറാൻ തുടങ്ങിയപ്പോൾ അബ്ദുല്ലയോടും ജമീലയോടും വീടു മാറിത്താമസിക്കാൻ ബന്ധുക്കൾ പലവട്ടം പറഞ്ഞിരുന്നു. എന്നാൽ, ‘അവൻ ഞങ്ങളെ ഒന്നും ചെയ്യില്ല’ എന്നായിരുന്നു ഇരുവരുടെയും പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *