ആലുവയിലെ പ്രതി അസ്ഫാഖ് മുമ്പും പോക്സോ കേസിലെ പ്രതി; കേരളത്തിലെത്തിയത് ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖിന് ക്രിമിനൽ പശ്ചാത്തലമെന്ന് അന്വേഷണ സംഘം. അസ്ഫാഖിനെതിരെ നേരത്തെ ഡൽഹി ഗാസിപൂർ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. 2018ല്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ഗാസിപുര്‍ പൊലീസാണ് അസ്ഫാഖിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം ജയിലിൽ കിടന്ന അസ്ഫാഖ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് പ്രതി സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധനക്കാണ് പൊലീസ് നീങ്ങുന്നത്.

അതേസമയം, ആലുവ സബ്ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ മൂന്ന് സാക്ഷികളും അസ്ഫാഖിനെ തിരിച്ചറിഞ്ഞു. ആലുവ സബ്‌ജ‌യിലില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. കേസിലെ നിര്‍ണായക സാക്ഷികളായ താജുദ്ദീന്‍, കുട്ടിയുമായി പ്രതി യാത്ര ചെയ്ത ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസില്‍ ഇരുവരെയും കണ്ട സുസ്മിത എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അസ്ഫാഖ് കേരളത്തിലെത്തിയിട്ട് മൂന്ന് വർഷമായെന്നാണ് വിവരം. എന്നാൽ, കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് തായിക്കാട്ടുകരയിലെ കെട്ടിടത്തിൽ താമസിക്കാനെത്തിയത്. ഇയാൾ മുമ്പ് താമസിച്ച സ്ഥലങ്ങളെ കുറിച്ചും മറ്റും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *