1.72 കോടി മാത്രമല്ല, വീണ പല കോടികള്‍ കൈപ്പറ്റി; കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുന്നു; മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളയറിഞ്ഞാല്‍ കേരളം ഞെട്ടും; ആരോപണം കടുപ്പിച്ച് മാത്യു കുഴല്‍നാടന്‍

തൊടുപുഴ: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ 1.72 കോടി മാത്രമല്ല പല കമ്പനികള്‍ നിന്നായി കോടികള്‍ കൈപ്പറ്റിയെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്ത് വന്നത്. വീണാ വിജയന്‍ കടലാസ് കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കുഴല്‍നാടന്‍ ആരോപിച്ചു. മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളയറിഞ്ഞാല്‍ കേരളം ഞെട്ടുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ പുറത്ത് വിടുമെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

കര്‍ത്തയുടെ അക്കൗണ്ടില്‍ നിന്ന് വന്നത് രണ്ടിരട്ടി പണം. വീണയുടെ ജിഎസ്ടി അക്കൗണ്ടിലേക്ക് മാത്രം കരിമണല്‍ കമ്പനിയുടെ പണം എത്തി. ഒരു സേവനവും നല്‍കാതെയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കരിമണല്‍ കമ്പനിക്ക് എന്തിനാണ് സ്‌കൂള്‍ സോഫ്റ്റ്വെയര്‍ എന്ന ചോദ്യവും കുഴല്‍നാടന്‍ ഉന്നയിച്ചു. സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നില്‍ എക്സലോജിക് കമ്പനി മൊഴിമാറ്റി പറഞ്ഞെന്ന് ആരോപിച്ച മാത്യു കുഴല്‍നാടന്‍ വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടണമെന്നും ആവശ്യപ്പെട്ടു. അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ എത്ര രൂപ ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് വ്യക്തമാകുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *