ന്യൂഡല്‍ഹി: ഗര്‍ഭിണികളില്‍ പ്രസവം സുഗമമാക്കുന്നതിനും പ്രസവശേഷമുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്ന കേന്ദ്രആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ അധിഷ്ഠിതമായി നിര്‍മിക്കുന്ന മരുന്നുകളുടെ ചില്ലറ വില്‍പനയാണ് ഇന്നു മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചത്. കന്നുകാലികളില്‍ പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇവ ദുരുപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. നിലവിലുള്ള സ്റ്റോക്ക് മരുന്നുവ്യാപാരികള്‍ തിരിച്ചയയ്ക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

മരുന്ന് ആവശ്യമുള്ള ആശുപത്രികള്‍ക്ക്, ഉല്‍പാദനത്തിന് അനുമതിയുള്ള പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നു നേരിട്ടു വാങ്ങാം. നിലവില്‍ കര്‍ണാടക ആന്റിബയോട്ടിക്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണു മരുന്ന് ഉല്‍പാദിപ്പിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനം. പ്രധാന്‍മന്ത്രി ഭാരതീയ ജനശുദ്ധി യോജന, അമൃത് എന്നീ കേന്ദ്ര പദ്ധതികള്‍ വഴി വിതരണം ചെയ്യുന്നതിനു വിലക്കില്ല.

മരുന്നിന്റെ ഇറക്കുമതി ഏപ്രിലില്‍ കേന്ദ്രം നിരോധിച്ചിരുന്നു. സ്വകാര്യ മരുന്നു കമ്ബനികള്‍ക്ക് ഉല്‍പാദിപ്പിക്കാമെങ്കിലും കയറ്റുമതി ചെയ്യാന്‍ മാത്രമാണ് അനുമതി. മരുന്നിന്റെ ലേബലില്‍ ബാര്‍ കോഡ് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. കന്നുകാലികളില്‍ പാലുല്‍പാദനം വര്‍ധിപ്പിക്കാന്‍ ചില ഫാമുകളും ക്ഷീരകര്‍ഷകരും ഓക്‌സിടോസിന്‍ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയിരുന്നു.

പാല്‍ വര്‍ധിക്കുമെങ്കിലും പാലിലൂടെ മനുഷ്യശരീരത്തില്‍ എത്തുന്ന മരുന്ന് ഹോര്‍മോണ്‍ വ്യതിയാനത്തിനു കാരണമാവും. തുടര്‍ച്ചയായ പ്രയോഗം കന്നുകാലികളുടെ ആയുസ്സിനെയും ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *