പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകും; തികഞ്ഞ പ്രതീക്ഷയെന്ന് ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളിയിൽ ഇടതിന് തികഞ്ഞ പ്രതീക്ഷയെന്ന് ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിൽ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്നും ജെയ്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസന സംവാദത്തിൽ നിന്നും യുഡിഎഫ് ഒളിച്ചോടിയെന്നും ജെയ്ക് വിമർശനമുന്നയിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ് എണ്ണിപ്പറഞ്ഞാണ് ജെയ്ക് മാധ്യമങ്ങളോട് സംസാരിച്ചത്. പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാൻ വേണ്ടിയിട്ടുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനം എന്നാണ് വോട്ടെടുപ്പ് ദിനത്തെ ഇടത് സ്ഥാനാർത്ഥി വിശേഷിപ്പിച്ചത്.

പോളിം​ഗ് ബൂത്തുകളിൽ നീണ്ട ക്യൂവാണുള്ളത്.  കണിയാംകുന്ന സർക്കാർ സ്കൂളിലാണ് ജെയ്കിന്റെ വോട്ട്. അതിന് ശേഷം എട്ട് പഞ്ചായത്തിലെ എത്താൻ സാധിക്കുന്ന എല്ലാ ബൂത്തുകളും പോകുമെന്നും ജെയ്ക് വെളിപ്പെടുത്തി. അച്ഛന്റെ കല്ലറയിൽ പോയതിന് ശേഷമാണ് ജെയ്ക് വോട്ട് രേഖപ്പെടുത്താനെത്തിയത്.  വോട്ട് ചെയ്യാനെത്തുന്നവരുടെ നീണ്ട ക്യൂ ആണ് ഓരോ ബൂത്തുകളിലുമുള്ളത്. മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ആണുള്ളത്.

ഇന്ന് രാവിലെ 7മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.

182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാം. ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുൾപ്പെടെ ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *