ആലുവ പീഡനം: ക്രിസ്റ്റിന്‍ കൊടും ക്രിമിനല്‍: പെരിയാറ്റില്‍ ചാടിയ പ്രതിയെ പിടിക്കാന്‍ സഹായിച്ചത് ചുമട്ടുതൊഴിലാളികള്‍

കൊച്ചി∙ ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി ക്രിസ്റ്റിൻ ആലുവയിൽ തങ്ങിയിരുന്നത് വ്യാജപേരിൽ. സതീശ് എന്ന പേരിലാണ് ഇയാൾ എറണാകുളത്ത് കഴിഞ്ഞിരുന്നത്.  തിരുവനന്തപുരത്ത് നിരവധി കേസുകളിൽ പ്രതിയായതോടെയാണ് ഇയാൾ എറണാകുളത്തേക്ക് കടന്നത്. ഇവിടെയും ഒരു കേസിൽ ജയിൽവാസം അനുഭവിച്ചശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന വിവരം പുറത്തറിഞ്ഞതോടെ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാനായത്. നാട്ടുകാരിൽ നിന്ന് ലഭിച്ച സൂചനകളും സിസിടിവി ദൃശ്യങ്ങളും സഹായകമായി. ദൃക്സാക്ഷിയും കുട്ടിയുടെ മാതാപിതാക്കളും പ്രതിയെ തിരിച്ചറിഞ്ഞതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഇതിനു പുറമെ പ്രതിയുടെ സ്വഭാവം അറിയുന്നതിനാൽ പ്രദേശത്തെ ബാറുകൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ വസ്ത്രം മാറിയതും മൊബൈൽ ഓഫാക്കിയതും അന്വേഷണത്തെ ബാധിച്ചെങ്കിലും പ്രതിയുടെ സ്വഭാവം കേന്ദ്രീകരിച്ച് തന്നെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് മാർത്താണ്ഡവർമ്മ പാലത്തിന് താഴെയായി പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് വളഞ്ഞതോടെ പ്രതി പെരിയാറ്റിലേക്ക് ചാടിയെങ്കിലും ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രിസ്റ്റിനെ മദ്യലഹരിയിലാണ് പിടികൂടിയതെന്നും സൂചനകളുണ്ട്.

ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *