കാത്തിരിപ്പിനൊടുവില്‍ റാഫ അതിര്‍ത്തി തുറന്നു: അവശ്യ വസ്തുക്കളുമായി 20 ട്രക്കുകള്‍ ഗാസയിലേക്ക്

ഗാസ: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ റാഫ അതിര്‍ത്തി തുറന്നു. അതിര്‍ത്തി തുറന്നതോടെ ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിര്‍ത്തി കടന്നു. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തില്‍ കടത്തി വിടുന്നതിന് അനുമതി നല്‍കിയത്. അതിര്‍ത്തി തുറന്ന വിവരം പലസ്തീന്‍ ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തി തുറന്ന് സഹായവുമായി എത്തിയ ട്രക്കുകള്‍ പലസ്തീനിലേക്ക് കടക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

യുഎന്‍ സെക്രട്ടറി ജനറലും അതിര്‍ത്തി തുറക്കുന്ന വിവരം അറിയിച്ചിരുന്നു. 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ ഗാസയിലേക്ക് എത്തുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിര്‍ത്തി തുറന്നുവെന്നാണ് വിവരം. ഇസ്രയേല്‍ ആക്രമണം മൂലം ഗാസയിലെ പൊറുതിമുട്ടിയ 20 ലക്ഷം ജനങ്ങളാണ് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളവും ഭക്ഷണവും മരുന്നിനുമായി കാത്തിരിക്കുന്നത്.
20 ട്രക്ക് സഹായം കൊണ്ട് ഒന്നുമാകില്ലെന്ന് റെഡ് ക്രസന്റ് പറഞ്ഞു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീനുകാരുടെ എണ്ണം 4500നടുത്താണ്. അതിലേറെയും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. 2000 ട്രക്ക് അവശ്യ വസ്തുക്കളെങ്കിലും ഉടനടി എത്തിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *