
കുറ്റിപ്പുറം: പോലീസ് ചമഞ്ഞ് യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ പുന്നയൂർ സ്വദേശി പൊന്തയിൽ സുബിനാണ് (33) പിടിയിലായത്. ഒക്ടോബർ രണ്ടിന് പുലർച്ച ഒന്നോടെയാണ് സംഭവം.
വയനാട്ടിൽ നിന്ന് വിനോദ സഞ്ചാരയാത്ര കഴിഞ്ഞ് സുഹൃത്തിനെ കുറ്റിപ്പുറത്താക്കി തിരിച്ചു പോകുകയായിരുന്ന തിരൂർ പുല്ലൂണി സ്വദേശിയായ അരുൺജിത്തിനെയാണ് കുറ്റിപ്പുറം തിരൂർ റോഡിലെ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ പൊലീസാണെന്ന് പരിചയപ്പെടുത്തിയ ശേഷം ബൈക്കിലും സ്കൂട്ടറിലുമായി വന്ന നാലുപേർ ക്രൂരമായി മർദിച്ചത്.
മൊബൈൽ ഫോണുകളും ചാർജറുകളും പവർ ബാങ്കും വാച്ചും കവർന്ന ശേഷം സ്കൂട്ടറിൽ കയറ്റി എടപ്പാൾ നടുവട്ടത്ത് ഇറക്കിവിടുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ കുറ്റിപ്പുറം എസ്.എച്ച്.ഒ പത്മരാജന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്.
കുറ്റിപ്പുറം, പൊന്നാനി, എടപ്പാൾ തുടങ്ങിയിടങ്ങളിലെ അമ്പതോളം സി.സി.ടി.വികൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. കവർന്ന ഫോൺ കണ്ടെടുത്തു. മലപ്പുറം, തൃശൂർ ജില്ലകളിൽ നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടവരാണ് പ്രതികൾ. കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടർ പത്മരാജൻ, എസ്.ഐമാരായ മനോജ് എൻ.എസ്, സെൽവരാജ്, എസ്.സി.പി.ഒ ജയകൃഷ്ണൻ, സനീഷ്, തിരൂർ ഡാൻസാഫ് ടീം, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി. കേസിൽ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.

