ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങളില്‍ പ്രതികരണവുമായി സുപ്രീംകോടതി. ആള്‍ക്കൂട്ട ആക്രമണങ്ങളോ ഗോ രക്ഷയുടെ പേരിലുള്ള അതിക്രമത്തിനോ ഇരകളാകുന്നവരെ മതവും ജാതിയുമായി ബന്ധപ്പെടുത്തരുതെന്നും ഇരയാകുന്നയാള്‍ ‘ഇര’ തന്നെയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാജ്യത്ത് ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ തടയേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചുണ്ടിക്കാട്ടി. കൂടാതെ ഒരു വ്യക്തിക്കും നിയമം കൈയ്യിലെടുക്കാനുള്ള അവകാശമില്ല. അത്തരം സംഭവങ്ങള്‍ നിരീക്ഷിക്കേണ്ടതും തടയേണ്ടതും സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ത്തവ്യമാണെന്നും കോടതി വ്യക്തമാക്കി.

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി 29 സംസ്ഥാനങ്ങള്‍ക്കും ഏഴു കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ക്കെല്ലാം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടു കൂടി വീണ്ടും അക്രമങ്ങളും പരാതികളും ഫയല്‍ ചെയ്യപ്പെട്ടു. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *