ഗണേഷ് കുമാറിന് തിരിച്ചടി; ഉമ്മൻ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കിൽ കേസ് മുന്നോട്ടുപോകണം: ഹൈക്കോടതി

കൊച്ചി: സോളർ കേസിലെ പരാതിക്കാരിയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു തനിക്കെതിരെയുള്ള കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കിൽ ഈ കേസ് മുന്നോട്ടുപോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉത്തരവിൽ പറഞ്ഞു. മറിച്ച്, ഹർജിക്കാരനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെങ്കിൽ എംഎൽഎയായ ഗണേഷ് കുമാറിന്റെ സത്യസന്ധത തെളിയിക്കപ്പെടുമെന്നും കോടതി കൂട്ടിച്ചേർത്തു. കെ.ബി. ഗണേഷ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കി അഡ്വ. സുധീർ ജേക്കബാണ് പരാതി നൽകിയത്.

ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കം തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 14 പേര്‍ മൊഴി നല്‍കി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചതോടെ തുടര്‍ നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. സ്റ്റേ അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണനയിലെത്തുന്നത്.

പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ കത്തില്‍ 21 പേജ് ഉണ്ടായിരുന്നെന്നും പിന്നീട് നാല് പേജ് കൂട്ടി ചേര്‍ത്ത് 25 പേജാക്കിയാണ് ജുഡീഷ്യല്‍ കമ്മിഷന് നല്‍കിയതെന്നും നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടിയാണ് കേസ് ഫയല്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *