വയനാട്ടില്‍ മാവോയിസ്റ്റ് – തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടല്‍; രണ്ട് പേര്‍ കസ്റ്റഡിയില്‍

മാനന്തവാടി: വയനാട് പേര്യയില്‍ കോളനിക്ക് സമീപം മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ഏറ്റുമുട്ടല്‍.  അരമണിക്കൂറോളം വെടിവെപ്പുണ്ടായി. രാത്രി പത്തരയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ മാവോവാദി സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രുവിനെയും ഉണ്ണിമായയെയുമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.രണ്ട് പേര്‍ രക്ഷപ്പെട്ടതായും റിപോര്‍ട്ട് പറയുന്നു. ഏറ്റമുട്ടലില്‍ വെടിയേറ്റയാള്‍ ചികിത്സ തേടാന്‍ സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍- വയനാട് അതിര്‍ത്തികളിലെ ആശുപത്രികളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

ഇന്നലെ രാത്രിയോടെ പേര്യ ചപ്പാരം  കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടിലാണ്  മാവോവാദികളും പൊലീസും തമ്മില്‍ വെടിവെപ്പുണ്ടായത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനുമായി അനീഷിന്റെ വീട്ടില്‍ എത്തിയതായിരുന്നുവെന്ന് അനീഷ് പറയുന്നു.

ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ടും പൊലീസും വീട് വളഞ്ഞത്. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.  ഏറ്റുമുട്ടലിന് മുമ്പായി ആകാശത്തേക്ക് വെടിവെച്ച് തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സംഘം തയറാറായില്ല. തുടര്‍ന്ന് ഇത് ഏറ്റമുട്ടലില്‍ കലാശിക്കുകയായിരുന്നു.  ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടു. രണ്ട് എ.കെ. 47 തോക്കുകളും ഒരു എസ്.എല്‍.ആറും പിടിച്ചെടുത്തിട്ടുണ്ട്. മാവോവാദികളെ പിടികൂടാന്‍ പ്രദേശത്ത് സംയുക്ത ഓപ്പറേഷന്‍ നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *