പെരുമ്പാവൂരില്‍ ബിഗ് ഷോപ്പറില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് അസം നൗഗാവ് പാട്ടിയചാപ്പരിയില്‍ മുക്‌സിദുല്‍ ഇസ്ലാം (31) മുരിയാഗൗവില്‍ മുഷിദാ ഖാത്തൂന്‍ (31) എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് നിന്നും പിടികൂടി. അസമില്‍ എത്തിയാണ് ഇവരെ പിടികൂടിയത്.

ഇവരുടെ പത്ത് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഇവര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബര്‍ 8 ന് വൈകീട്ട് 6 മണിയോടെ മുടിയ്ക്കല്‍ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുണിയില്‍പ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു മൃതദേഹം.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അതിഥിത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടങ്ങള്‍, താമസിയ്ക്കുന്ന സ്ഥലങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മേതലയിലെ പ്ലൈവുഡ് കമ്പനിയിലെ ആസാം സ്വദേശിനിയ്ക്ക് സമീപ ദിവസം കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അവരെ കാണുന്നില്ലെന്ന കാര്യം മനസിലാക്കിയ പ്രത്യേക ടീം ആസാമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പരിപാലനത്തെ ചൊല്ലി പ്രസവത്തിനു മുമ്പേ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയില്‍പ്പൊതിഞ്ഞ് കവറിലാക്കി ഓട്ടോറിക്ഷയില്‍ എത്തിയാണ് ഇവിടെ ഉപേക്ഷിച്ചത്. തുടര്‍ന്ന് അന്ന് തന്നെ ആസാമിലേക്ക് കടന്നു. ആദ്യ വിവാഹം വേര്‍പെടുത്തി കേരളത്തില്‍ വന്ന് ഒരുമിച്ച് ജീവിക്കുയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *