എഐ ക്യാമറയ്ക്ക് കീഴില്‍ സീറ്റ് ബെല്‍റ്റിടാതെ കാര്‍ ഓടിച്ചത് 149 തവണ; 74കാരന് 74,500 രൂപ പിഴ!

കാസര്‍കോട്സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 74കാരന് 74,500 രൂപ പിഴ. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അബൂബക്കറിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. 149 തവണ ഒരേ എഐ ക്യാമറയ്ക്ക് കീഴിലൂടെ ഇദ്ദേഹം സീറ്റ് ബെല്‍റ്റിടാതെ കാര്‍ ഓടിച്ചതിനാണ് പിഴ.ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തിലെ പിഴയാണ് വന്നിരിക്കുന്നത്.

അബൂബക്കര്‍ ഹാജിയുടെ മരമില്ലും വീടും തമ്മില്‍ 500 മീറ്റര്‍ ദൂരമാണുള്ളത്. വീട്ടില്‍ നിന്ന് മരമില്ലിലേക്കും തിരിച്ചുമുള്ള യാത്രയിലാണ് ഇത്രയധികം പിഴ വന്നത്. ‘ഞാന്‍ ദിവസവും നാലഞ്ചു തവണ വീട്ടിലേക്കും എന്റെ കടയിലേക്കും പോവാറുണ്ട്. പെട്ടെന്നിങ്ങനെയായത് എനിക്ക് അറിയില്ലായിരുന്നു. എന്നോട് ആരും പറഞ്ഞുമില്ല. ഞാന്‍ പതിവുപോലെ പോവുകയും വരികയും ചെയ്തു’- അബൂബക്കര്‍ പറഞ്ഞു. ‘രാവിലെ എട്ട് മണിക്ക് മില്ലില്‍ വരും. രാവിലത്തെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോകും. എന്നിട്ട് പത്തരയാകുമ്പോള്‍ തിരിച്ചുവരും. പിന്നെ ഊണ് കഴിക്കാന്‍ പോകും. രണ്ട് മണിക്ക് വരും. വൈകുന്നേരം പോകും. പിന്നെ രാത്രി ലൈറ്റിടാനും മില്ലില്‍ പോകും’- അബൂബക്കര്‍ പറഞ്ഞു.അബൂബക്കറിന്റെ മകളുടെ പേരിലാണ് കാര്‍.

ഇത്രയൊന്നും പിഴ അടയ്ക്കാന്‍ കഴിയില്ല. മില്ലില്‍ കാര്യമായി പണിയില്ലെന്ന് അബൂബക്കര്‍ പറയുന്നു. തന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി മോട്ടോര്‍ വാഹന വകുപ്പ് പിഴ കുറയ്ക്കുമെന്നാണ് അബൂബക്കറിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *